സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം മികച്ച രീതിയിൽ മുന്നേറുകയാണ്. എല്ലാ സ്ഥാനാർത്ഥികളും അവരുടെ മണ്ഡലങ്ങൾ മികച്ച പ്രചാരണം ആണ് നടത്തുന്നത്. വയനാട് മണ്ഡലത്തില്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ ഇവിടുത്തെ പോരാട്ടം കണക്കും എന്നത് എടുത്തുപറയേണ്ട കാര്യമാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ 2019 തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിന്‍റെ റെക്കോർഡുമായി വിജയിച്ച മണ്ഡലത്തില്‍ ഇക്കുറി കാര്യങ്ങൾ അത്ര എളുപ്പമാകുമോ എന്നത് കണ്ട് തന്നെ അറിയണം.
വയനാട് ലോക്‌സഭ സീറ്റ് കേരളത്തില്‍ യുഡിഎഫിന്‍റെ ഉറച്ച മണ്ഡലങ്ങളിലൊന്നാണ് . 2009ല്‍ 1,53,439 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എം ഐ ഷാനവാസ് ജയിച്ചയിടം. എന്നാല്‍ ഷാനവാസിന്‍റെ ഭൂരിപക്ഷം 2014ല്‍ 20,870 വോട്ടുകളായി കുറഞ്ഞു. എന്നാൽ പിന്നീട് മണ്ഡലം 2019ല്‍ കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാനെത്തിയതോടെ ദേശീയ ശ്രദ്ധയിലെത്തി. ആ സമയത്ത് ഇടതുപക്ഷ സ്ഥാനാര്‍ഥി സിപിഐയിലെ പി പി സുനീറായിരുന്നു.ബിഡിജെഎസിന്‍റെ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎയ്ക്കായി മത്സരിച്ചു. 80.37% ശതമാനം പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലത്തില്‍ സമ്മതിദാന അവകാശം 10,87,783 പേര്‍ വിനിയോഗിച്ചപ്പോള്‍ 4,31,770 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധി വിജയിക്കുന്നതാണ് കണ്ടത്. രാഹുല്‍ 706,367 (64.94%) ഉം, സുനീർ 274,597 (25.24%) ഉം, തുഷാർ 78,816 (7.25%) ഉം വോട്ടുകള്‍ നേടി.
വയനാട് ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഇത്തവണയും രാഹുല്‍ ഗാന്ധി തന്നെയാണ് . എല്‍ഡിഎഫ് സ്ഥാനാർഥി സിപിഐയുടെ ദേശീയ നേതാവ് ആനി രാജയാണ്. വയനാട്ടില്‍ ഓടിനടന്ന് ആനി രാജ പ്രചാരണം നടത്തുമ്പോള്‍ വലിയ പ്രചാരണമില്ലാതെ വന്‍ വിജയം തുടരാമെന്ന പ്രതീക്ഷയിലാണ് രാഹുൽ ഗാന്ധി. യുഡിഎഫ് മണ്ഡലത്തെ നോക്കിക്കാണുന്നത് വിജയം ഉറപ്പിച്ച മണ്ഡലം എന്ന നിലയിലാണ്.
ദേശീയ നേതാക്കളെ രാഹുല്‍ ഗാന്ധിയെ നേരിടാന്‍ ഇറക്കും എന്നുവരെ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ബിജെപി മണ്ഡലത്തില്‍ ഇന്നലെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ തന്നെ രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിൽ ശക്തമായ മത്സരം വേണമെന്ന കേന്ദ്ര തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് വയനാട്ടില്‍ മത്സരിപ്പിക്കുന്നത്. കെ സുരേന്ദ്രൻ ഇത്തവണ മത്സരിക്കില്ല എന്ന് പറഞ്ഞ് മാറി നിൽക്കുകയായിരുന്നു. സുരേന്ദന്‍ വയനാട്ടില്‍ 2019ല്‍ തുഷാർ വെള്ളാപ്പള്ളി നേടിയ 7.25 വോട്ടിംഗ് ശതമാനം എത്രകണ്ട് ഉയർത്തും എന്നതാണ് പ്രധാന ചോദ്യം. എൻഡിഎയ്ക്ക് 8 ശതമാനത്തിലധികം വോട്ടുകൾ മണ്ഡലം രൂപീകൃതമായ ശേഷം ഇതുവരെ നേടാൻ കഴിഞ്ഞിട്ടില്ല. വയനാട് ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത് വയനാട്ടിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ എന്നിവയും കോഴിക്കോട്ടെ തിരുവമ്പാടിയും മലപ്പുറത്തെ ഏറനാട്, നിലമ്പൂർ, വണ്ടൂർ നിയമസഭ മണ്ഡലങ്ങളുമാണ്.