സൈഡ് നൽകാത്തതിനെ ചൊല്ലി മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും കേസ് എടുക്കാതെ പൊലീസ്. പൊലീസിന്റെ ഭാഗത്തുനിന്നും നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് ഹൈക്കോടതിയെ സമീക്കാനാണ് ഡ്രൈവർ യദുവിന്റെ നീക്കം. മേയർക്കും എംഎൽഎയ്ക്കും എതിരെ കേസെടുക്കാത്തതിന് എതിരെയും തനിക്കുണ്ടായ മാനനഷ്ടത്തിനും കേസ് ഫയൽ ചെയ്യാനാണ് യദുവിന്റെ തീരുമാനം.
ബസ് തടഞ്ഞ് ട്രിപ്പ് മുടക്കിയെന്നായിരുന്നു ഡ്രൈവര്‍ യദുവിന്റെ പരാതി. യദു നൽകിയ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. മേയറുടെ പരാതി പ്രതിരോധിക്കാനാണ് ഡ്രൈവറുടെ പരാതിയെന്നാണ് പൊലീസ് പറയുന്നത്. യദുവിനെ ജോലിയിൽ നിന്ന് പിരിച്ചുവിടേണ്ടെന്നും തൽക്കാലത്തേക്ക് മാറ്റി നിർത്താനുമാണ് ഗതാഗത വകുപ്പിന്‍റെ തീരുമാനം. ജോലിയിൽ നിന്ന് പിരിച്ചുവിട്ടാൽ ജീവനക്കാർക്കിടയിൽ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നാണ് വകുപ്പിന്‍റെ നിഗമനം.