താനൂര്‍ കസ്റ്റഡി മരണത്തില്‍ പ്രതികലായ പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.
2023 ഓഗസ്റ്റ് ഒന്നിനാണ് പോലീസ് കസ്റ്റഡിയിലിരിക്കെ മമ്പുറം മാളിയേക്കല്‍ വീട്ടില്‍ താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്. ക്രൂരമര്‍ദനമേറ്റാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ പോലീസിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഡാന്‍സാഫ് സംഘത്തിലെ ഉദ്യോഗസ്ഥരുടെ മര്‍ദനത്തെത്തുടര്‍ന്നാണ് മരണമെന്നായിരുന്നു ആരോപണം.
താമിര്‍ ജിഫ്രി ക്രൂരമര്‍ദനത്തിനു ഇരയായതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍. ദേഹത്ത് 21 പരിക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. അമിതമായ അളവിലുള്ള മയക്കുമരുന്ന് ഉള്ളില്‍ച്ചെന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചതാണ് മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തെ തുടർന്ന് എട്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തിരുന്നു. നാല് പേർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്‌തു. ക്രൈം ബ്രാഞ്ച് ആണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. അന്വേഷണം തൃപ്‌തികരമല്ലെന്നു കാണിച്ചു താമിർ ജിഫ്രിയുടെ ബന്ധുക്കൾ കോടതിയെ സമീപിച്ചു. തുടർന്ന് സിബിഐക്കു കൈമാറുകയായിരുന്നു.