പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുലിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്. നവവധു മര്‍ദനമേറ്റ സംഭവത്തില്‍ പ്രതി രാഹുല്‍ പി ഗോപാലിനായുള്ള അന്വേഷണം വിദേശത്തേക്കും നീങ്ങുന്നു എന്നാണ് വിവരം. അന്വേഷണം ശരിയാംവിധം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുവതിയുടെ അച്ഛന്‍ ഹരിദാസന്‍ പ്രതികരിച്ചു.
കേസില്‍ ലഭ്യമായ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. എസിപി സാജു കെ അബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് നടപടികളിലേക്ക് കടന്നത്. രാഹുലും കുടുംബവും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് യുവതിയുടെ മൊഴി. പൊലീസ് പ്രതിയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു.
ഇത് ചൂണ്ടിക്കാട്ടി യുവതിയും കുടുംബവും പരാതി സമര്‍പ്പിച്ചതിന് പിന്നാലെ എഡിജിപി എം ആര്‍ അജിത് കുമാര്‍ സംഭവത്തില്‍ ഇടപെടല്‍ നടത്തുകയും പരാതി അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ എസ്എച്ച്ഒ എ എസ് സരിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.ഫറോഖ് എ.സി.പി സാജു എബ്രഹാമിന്‍റെ നേതൃത്വത്തിലുളള അന്വേഷണ സംഘം പെണ്‍കുട്ടിയുടെയും കുടുംബത്തിന്‍റെയും വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. കേസിലെ പ്രതി രാഹുലിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്