സോളാര്‍ കേസുമായി ബന്ധപ്പെട്ട് സി.പി.എം. നടത്തിയ സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്തത് ജോൺ ബ്രിട്ടാസ് എന്ന വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം. അന്ന് പാര്‍ട്ടി ചാനലിന്റെ വാര്‍ത്താവിഭാഗം മേധാവിയും പിണറായി വിജയന്റെ വിശ്വസ്തനുമായ ജോണ്‍ ബ്രിട്ടാസാണ് ഇതിനുള്ള ഇടപെടുലുകള്‍ നടത്തിയതെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ജോണ്‍ മുണ്ടക്കയം വെളിപ്പെടുത്തി.
മലയാളം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുന്ന സോളാർ സത്യത്തെ മറച്ച സൂര്യഗ്രഹണം എന്ന ലേഖന പരമ്പരയുടെ മൂന്നാം ഭാഗത്താണ് ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ. ജോൺ ബ്രിട്ടാസ് വിളിച്ച് ഉമ്മൻ ചാണ്ടിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് ജോൺ മുണ്ടക്കയം വെളിപ്പെടുത്തിയിരിക്കുന്നത്. സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കേണ്ടേയെന്നാണ് ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യം. പത്രസമ്മേളനം നടത്തി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ സമരം പിന്‍വലിക്കാന്‍ ഉമ്മന്‍ചാണ്ടിയേ അറിയിക്കാമോ ആവശ്യമെന്നും ജോണ്‍ മുണ്ടക്കയം വെളിപ്പെടുത്തി.
സോളാർ സമരത്തിൽ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനെ പറ്റി അറിയില്ലെന്ന് തോമസ് ഐസക് പ്രതികരിച്ചു. കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ മുണ്ടക്കയത്തിന്റെ ലേഖനം വായിച്ചുവെന്നും പറഞ്ഞതെല്ലാം ശരിയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആൾക്കൂട്ടം പങ്കെടുത്ത സമരമെന്ന നിലയിൽ ശ്രദ്ധേയമായ സമരമായിരുന്നു സെക്രട്ടേറിയറ്റ് വളയല്‍ സമരം.സോളാർ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണം എന്നായിരുന്നു ആവശ്യം.