കൊച്ചി: പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാരും കര്‍ഷകരും. ചത്ത മീനുകളുമായി ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസ് ഉപരോധിച്ചു. ചീഞ്ഞ മീനുകള്‍ ഓഫീസ് പരിസരത്തേക്ക് പ്രതിഷേധക്കാര്‍ വലിച്ചെറിയുകയും ചെയ്തു. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായി.
പാതാളം റെഗുലേറ്റര്‍ ബ്രിഡ്ജിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ ഉപ്പുവെള്ളവുമായി ചേര്‍ന്ന് ജലത്തില്‍ ഓക്‌സിജന്റെ അളവ് ഗണ്യമായി കുറഞ്ഞതാകാം മത്സ്യങ്ങള്‍ ചത്തു പൊങ്ങാനിടയായത് എന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. അതേസമയം, ഫാക്ടറികളിൽ നിന്നുള്ള രാസമാലിന്യങ്ങളാണ് ഇത്തവണത്തെ ദുരന്തത്തിന് കാരണമെന്ന് കർഷകർ ആരോപണം .
150ലേറെ മത്സ്യക്കൂടുകള്‍ പൂര്‍ണ്ണമായി നശിച്ചുപോയിട്ടുണ്ടെന്നാണ് ഫിഷറീസ് വകുപ്പിന്റെ പ്രാഥമിക കണക്ക്. കോടികളുടെ നഷ്ടമാണ് മത്സ്യക്കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്. വരാപ്പുഴ, ചേരാനെല്ലൂര്‍, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായിരിക്കുന്നത്. മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർ എൻ.എസ്.കെ. ഉമേഷ് മലിനീകരണ നിയന്ത്രണ ബോർഡിന് ഇന്നലെ നിർദേശം നൽകിയിരുന്നു.