ബംഗ്ലാദേശ് എം.പി അന്‍വാറുള്‍ അസിം അനാറിന്റേത് അതിക്രൂര കൊലപാതകം. ശരീര ഭാഗങ്ങളും എല്ലുകളും ചെറിയ കഷണങ്ങളാക്കി മുറിച്ചാണ് മൃതദേഹം കൊലപാതകികള്‍ ഉപേക്ഷിച്ചതെന്നും പോലീസ് ചൂണ്ടിക്കാട്ടി. അസ്ഥികളില്‍ നിന്ന് മാംസം വേര്‍തിരിക്കുകയും മഞ്ഞള്‍പ്പൊടി ഇട്ടുവെക്കുകയും ചെയ്തു.
ജിഹാദ് ഹവലാദര്‍(24) എന്നാണ് അറസ്റ്റുചെയ്യപ്പെട്ട കശാപ്പുകാരന്റെ പേര്. ഇയാള്‍ മുംബൈയില്‍ അനധികൃത കുടിയേറ്റക്കാരനായി താമസിച്ചുവരികയായിരുന്നു. എം.പി യുടെ കൊലപാതകത്തിന് രണ്ട് മാസം മുമ്പ് തന്നെ പ്രതി കൊല്‍ക്കത്തയില്‍ എത്തിയിരുന്നുവെന്നും ബംഗ്ലാദേശ് വംശജനായ അമേരിക്കന്‍ പൗരന്‍ അക്തറുസ്സമാന്‍ ഷഹീൻ എന്നയാളുടെ നിര്‍ദേശപ്രകാരമാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും പിടിയിലായ ജിഹാദ് ഹവലാദര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്.
ബംഗ്ലാദേശ് ദേശീയപാര്‍ട്ടിയായ അവാമിലീഗിന്റെ എം.പിയാണ് അന്‍വാറുള്‍ അസിം. ചികിത്സയ്ക്കായി മെയ് 12 ന് കൊല്‍ക്കത്തയിലെത്തിയ അന്‍വാറുളിനെ മെയ് 18 മുതല്‍ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വാടകകൊലയാളികള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയെ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം പോലീസ് കസ്റ്റഡിയില്‍ വാങ്ങി മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.