ടിപി വധക്കേസ് പ്രതികളെ വിട്ടയക്കാൻ സർക്കാർ നീക്കം. ടി.കെ രജീഷ്, ഷാഫി, സിജിത്ത് എന്നിവർ ജീവപര്യന്തം തടവിന് ഹൈക്കോടതി വിധിച്ച പ്രതികളാണ്. മൂന്നു പേരെ ശിക്ഷാ ഇളവ് നൽകി വിട്ടയക്കാനാണ് സർക്കാർ നീക്കം.
ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു കഴിഞ്ഞു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് പൊലീസിന് കത്ത് നൽകിയത്. കോടതിവിധി മറികടന്നാണ് സർക്കാരിന്റെ നടപടി. 20 വർഷം വരെ പ്രതികൾക്കു ശിക്ഷായിളവ് പാടില്ലെന്നായിരുന്നു ഹൈക്കോടതി വിധി. പ്രതികളുടെ അപ്പീൽ തള്ളിക്കൊണ്ട് ഹൈക്കോടതി ശിക്ഷ വർധിപ്പിക്കുകയാണുണ്ടായത്.
ഇതിനിടെ ഹൈക്കോടതി വിധി മറി കടന്ന് ടിപി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ വിമർശനവുമായി എംഎൽഎയും ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെകെ രമ. പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം ഗുരുതരമായ കോടതിയലക്ഷ്യമാണെന്ന് കെകെ രമ പറഞ്ഞു.
പ്രതികളുടെ കൂടെയാണ് സർക്കാരെന്നു വീണ്ടും വീണ്ടും സ്ഥാപിക്കുകയാണ്. കോടതിയലക്ഷ്യമാണിത്, ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും രമ കൂട്ടിച്ചേർത്തു.