വർക്കല ക്ലിഫിൽ മണ്ണിടിച്ചിലുണ്ടായ മേഖല സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വർക്കല ക്ലിഫ് സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം പദ്ധതികളെ പ്രദേശത്തു നടപ്പാക്കൂ എന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.
വർക്കലയിൽ അടുത്തിടെ ഇടിഞ്ഞ കുന്നുകൾ സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം. ഇത് സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോർട്ട് കേന്ദ്രമന്ത്രാലയങ്ങൾക്ക് സമർപ്പിച്ച ശേഷമായിരിക്കും തുടർനടപടികൾ. മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ജോയിന്റ് ഡയറക്ടർ ഡോക്ടർ അമ്പിളി എന്നിവരും ഒപ്പമുണ്ടായിരുന്നു.
മണ്ണിന്റെ സവിശേഷത കണക്കിലെടുത്തു ഇവിടെ സ്ഥിരമായുള്ള കെട്ടിട നിർമാണങ്ങൾ അനുവദിക്കരുതെന്ന് 2014 ൽ തന്നെ ജിഎസ്ഐ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് വകവെക്കാതെ ബീച്ചിനോട് ചേർന്ന് ബലിമണ്ഡപം, ടോയ്‌ലെറ്റ് കോംപ്ലക്സ് തുടങ്ങിയവ നിർമിച്ചു. ഇത് മൂലം വൻ പരിസ്ഥിതിക ആഘാതത്തിനും മണ്ണിടിച്ചിലിനും ഇടയാക്കുമെന്നായിരുന്നു റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മാസം കനത്ത മഴയിൽ ഈ ഭാഗങ്ങളിൽ വൻതോതിൽ കുന്നിടിഞ്ഞു.
ടൂറിസം മന്ത്രി മുഹമ്മദ് റിയാസും വർക്കലയിൽ എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് അസൗകര്യം പറഞ്ഞു പിൻമാറിയെന്ന് സുരേഷ് ഗോപി പറഞ്ഞു. റിയാസുമായി വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.