തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കരമന ഹരിയോട് സിപിഎം വിശദീകരണം തേടി. തലസ്ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനം എന്നായിരുന്നു ജില്ലാ കമ്മിറ്റി യോഗത്തിൽ ഹരിയുടെ പരാമർശം. മുതലാളി ആരെന്ന് പറയണമെന്ന് യോഗത്തിൽ തന്നെ എം.സ്വരാജ് ആവശ്യപ്പെട്ടു എന്നാൽ പേര് പറയാൻ കരമന ഹരി തയാറായില്ല. ഈ ആരോപണത്തിലാണ് വിശദീകരണം തേടിയത്.
കരമന ഹരിയുടെ പരാമർശം പരിശോധിക്കുമെന്നും എം സ്വരാജ് വ്യക്തമാക്കി ഇന്നലത്തെ കമ്മിറ്റിയിൽ ഹരി പങ്കെടുത്തിരുന്നില്ല. മാസപ്പടി ആക്ഷേപത്തിൽ മുഖ്യമന്ത്രി മൗനം പാലിച്ചത് ശരിയായില്ലെന്നാരോപിച്ച് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നിരുന്നു. മകൾക്കെതിരായ ആരോപണത്തിൽ മുഖ്യമന്ത്രിയുടെ മൗനം സംശയത്തിനിടയാക്കി. മക്കൾക്കെതിരായ ആക്ഷേപങ്ങളിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന നിലപാടായിരുന്നു കോടിയേരി ബാലകൃഷ്‌ണൻ സ്വീകരിച്ചത് അങ്ങനെ ചെയ്‌താൽ എന്തായിരുന്നു കുഴപ്പമെന്നും ജില്ലാ കമ്മിറ്റിയിൽ ചോദ്യം ഉയർന്നു.
സ്പീക്കർ എ.എൻ.ഷംസീറിനു തലസ്ഥാനത്ത് കമ്യൂണിസ്റ്റ് രീതിക്ക് നിരക്കാത്ത ബന്ധങ്ങളുണ്ടെന്നും കമ്മിറ്റിയിൽ വിമർശനം ഉയർന്നു.