അമിത് ഷായുടെ അവകാശവാദം പാടെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ഉരുൾപൊട്ടൽ ഉണ്ടാകുന്നതിന് മുമ്പ് കേന്ദ്രം കേരള സർക്കാരിന് ഒന്നിലധികം മുന്നറിയിപ്പ് നൽകിയിരുന്നതായി അമിത് ഷാ ഇന്നലെ പാർലമെന്റിൽ പറഞ്ഞിരുന്നു. എന്നാൽ കേന്ദ്രമന്ത്രി അമിത് ഷാ പാർലമെന്റിൽ പറയുന്ന കാര്യത്തിൽ വസ്തുതയില്ലന്നും. കേന്ദ്ര കാലാവസ്ഥാ കേന്ദ്രം റെഡ് അലര്‍ട്ട് വയനാട്ടിൽ പ്രഖ്യാപിച്ചത് ദുരന്തം നടന്ന ശേഷമാണെന്നും. കേന്ദ്രം പ്രവചിച്ചതിലധികം മഴ പെയ്തുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പരസ്‌പരം പഴി ചാരേണ്ട സംഭവമല്ല. ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമമാണ് വേണ്ടത്. ദുരന്തമുണ്ടായ പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടാണ് അപകട ദിവസം കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരുന്നത്. എൻഡിആർഎഫിനെ കേരളം നേരത്തെ ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തേക്ക് അയച്ചത്. ദുരന്ത മേഖലയില്‍ നിന്നും പരമാവധിയാളുകളെ സുരക്ഷിതരാക്കുന്നതിനുള്ള ശ്രമങ്ങള്‍ നല്ല നിലയിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ജല കമ്മീഷനാണ് സംസ്ഥാനത്ത് പ്രളയ മുന്നറിയിപ്പ് നൽകേണ്ടത്. ഈ മാസം 23 മുതൽ 28 വരെ അവര്‍ ഇരുവഴിഞ്ഞി പുഴയിലോ ചാലിയാറിലോ പ്രളയ മുന്നറിയിപ്പ് ഈ ഏജൻസി നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.