സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് ടീകോം ഇൻവെസ്റ്റ്മെന്റ്സിനെ നീക്കുന്നതിൽ സർക്കാരിനെതിരെ പി കെ കുഞ്ഞാലി കുട്ടി. സർക്കാർ ടീകോമിനെ പണിയെടുപ്പിച്ചില്ല, നല്ല ഊര്‍ജസ്വലത കാണിച്ചിരുന്നെങ്കില്‍ കുറച്ച് കൂടി കെട്ടിടങ്ങള്‍ വരുമായിരുന്നുവെന്നും കുഞ്ഞാലി കുട്ടി പറഞ്ഞു. ഐടി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെയും കുഞ്ഞാലിക്കുട്ടി വിമർശിച്ചു. മുഖ്യമന്തി ഐടി വകുപ്പ് കൈകാര്യം ചെയ്തിട്ട് യാതൊരു കാര്യമില്ലെന്നും, ഐടിക്ക് പ്രത്യേക വകുപ്പോ ,മന്ത്രിയോ ഒന്നുമില്ലെന്നും കുഞ്ഞാലി കുട്ടി വിമർശിച്ചു.
യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് എന്ത് നടന്നുവെന്നും എൽഡിഎഫിന്റെ കാലത്ത് എന്ത് നടന്നുവെന്നും നോക്കണ൦ , 2016ന് ശേഷം പിണറായി സര്‍ക്കാരിന് വേഗതയുണ്ടായിട്ടില്ല കുഞ്ഞാലി കുട്ടി കുറ്റപ്പെടുത്തി.ടീകോമിന് അങ്ങോട്ട് നഷ്ടപരിഹാരം നൽകാനുള്ള നീക്കം വിചിത്രമാണ്. ഇത്രയും കാലം ഭൂമി വെറുതെ വെച്ചിരിക്കുകയാണ് ചെയ്തത്. കാര്യക്ഷമമായി നടത്തിയിരുന്നെങ്കില്‍ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമായിരുന്നു. നഷ്ടപരിഹാരം കൊടുക്കാന്‍ തീരുമാനിച്ചത് എങ്ങനെയെന്ന് സർക്കാർ ഇതുവരെ വിശദീകരിച്ചിട്ടില്ല കുഞ്ഞാലി കുട്ടി പറഞ്ഞു.
അതേസമയം സ്മാർട്ട് സിറ്റി പദ്ധതിയിൽ ടീകോമിന്റെ കൈവശമുള്ള 246 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ച് നഷ്ടപരിഹാരം നല്‍കാനായിരുന്നു മന്ത്രിസഭാ യോഗത്തിലെ തീരുമാനം. പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി ടീകോം അറിയിച്ചതിനെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ ഈ തീരുമാനത്തിലെത്തിയത്.