ഹരിയാന, മഹാരാഷ്‌ട്ര, ഡൽഹി തിരഞ്ഞെടുപ്പുകളിലെ ബിജെപി വിജയത്തിന് പിന്നാലെ ബിഹാറിലും, പശ്ചിമ ബംഗാളിലും വിജയതന്ത്രങ്ങളുമായി ആർഎസ്എസ്. ബിഹാർ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ‘മിഷൻ തൃശൂൽ’ എന്ന പേരിൽ പുതിയ തിരഞ്ഞെടുപ്പ് ദൗത്യത്തിന് ആർഎസ്എസ് തുടക്കം കുറിച്ചുവെന്നാണ് റിപ്പോർട്ട്. വോട്ടർമാരുടെ പിന്തുണ ഉറപ്പുവരുത്തുന്നതിനായി ഡൽഹിയുടെ മുക്കിലും മൂലയിലും ആർഎസ്എസ് 50,000 യോഗങ്ങളായിരുന്നു വിളിച്ചുചേർത്തത്. ഇപ്പോൾ വരാനിരിക്കുന്ന ബിഹാർ, പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പുകളിലും ഈ രീതി ആവർത്തിക്കുമെന്നാണ് സൂചന .
മൂന്ന് നിർണായക വിഷയങ്ങൾക്ക് ഊന്നൽ നൽകുന്ന ദൗത്യമാണ് മിഷൻ തൃശൂൽ. തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ബിഹാറിലുടനീളം ആർ എസ് എസ് ശാഖകളുടെ എണ്ണം വർദ്ധിപ്പിക്കാനും ലക്ഷ്യമുണ്ട്.സമഗ്രമായ ബൂത്ത് തല സർവേ അവലോകന യോഗം മാർച്ചിൽ ചേരുമെന്നും റിപ്പോർട്ടുകളുണ്ട്. അതിനൊപ്പം ബിജെപിക്ക് അനുകൂലമായേക്കാവുന്ന തിരഞ്ഞെടുപ്പ് നേട്ടങ്ങളും അഭിമുഖീകരിച്ചേക്കാവുന്ന അപകടസാധ്യതകളും വിശകലനം ചെയ്യുക എന്നതും ആർഎസ്എസ് ലക്ഷ്യം വെയ്ക്കുന്നു.