എംജി സർവകലാശാല കലോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കിയ പാലസ്തീൻ അനുകൂല പോസ്റ്റർ പിൻവലിക്കണമെന്ന് എബിവിപി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഗോകുൽ കൃഷ്ണൻ ആവശ്യപ്പെട്ടു. തീവ്രവാദത്തിന് വേണ്ടിയുള്ള പരസ്യപ്രചാരണമായാണ് പാലസ്തീൻ – ഹമാസ് അനുകൂല പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.
സർവകലാശാല യൂണിയനിൽ തീവ്രവാദ ആശയം പേറുന്നവർ നുഴഞ്ഞ് കയറിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കലയുടെയും സർഗാത്മകതയുടെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പകരം കലാപത്തിന്റെയും വിഭാഗീയതയുടെയും അന്തരീക്ഷത്തിലേക്ക് ഒരു കലോത്സവത്തെ ഉയർത്തിക്കൊണ്ട് പോകുന്നത് അപലപനീയമാണ്. സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന ഇത്തരം പോസ്റ്റർ പിൻവലിച്ച് കലോത്സവവുമായി ബന്ധപ്പെട്ട പോസ്റ്ററടക്കമുള്ള വിഷയങ്ങളിൽ കലയും സർഗ്ഗാത്മകതയുമടങ്ങുന്ന ആശയങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന് പ്രസ്താവനയിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷത്തെ കേരള സർവകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്ന പേര് നൽകിയത് വലിയ വിവാദമായിരുന്നു.