ശ്രീനഗർ: ലഡാക്ക് സംഘർഷവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന പരിസ്ഥിതി പ്രവർത്തകനും ആക്റ്റിവിസ്റ്റുമായ സോനം വാങ്ചുക്കിൻറെ തടങ്കൽ കേന്ദ്ര സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചു. കേന്ദ്ര ആഭ‍്യന്തര മന്ത്രാലയത്തിൻറെതാണ് തീരുമാനം. ലഡാക്കിൽ സമാധാനം പുനസ്ഥാപിക്കുന്നതിനായാണ് നീക്കമെന്നാണ് വിവരം.
കഴിഞ്ഞ സെപ്റ്റംബർ 26നായിരുന്നു ലഡാക്ക് സംഘർഷവുമായി ബന്ധപ്പെട്ട് സോനം വാങ്ചുക്കിനെ ദേശീയ സുരക്ഷ നിയമ പ്രകാരം തടങ്കലിൽ വച്ചത്.
നേപ്പാളിലെ ജെൻസി കലാപത്തിന് സമാനമായി ലഡാക്കിൽ സംഘർഷങ്ങൾ നടപ്പാക്കാൻ യുവാക്കളെ സോനം വാങ്ചുക്ക് പ്രേരിപ്പിച്ചെന്ന് കേന്ദ്രം നേരത്തെ ആരോപിച്ചിരുന്നു. സോനം വാങ്ചുക്കിനെ തടങ്കലിൽ വച്ചത് ചോദ‍്യം ചെയ്ത് അദ്ദേഹത്തിൻറെ ഭാര‍്യ ഗീതാഞ്ജലി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ലഡാക്കിന് സംസ്ഥാന പദവി വേണമെന്നും ഇന്ത‍്യൻ ഭരണഘടനയുടെ ആറാം ഷെഡ‍്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ‍്യപ്പെട്ടായിരുന്നു സമരക്കാർ തെരുവിലിറങ്ങിയത്. നാലു പേർ മരിക്കുകയും 90 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.



