ന്യൂഡൽഹി: സംഘർഷങ്ങൾക്കിടെ ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയുടെ രണ്ട് കപ്പലുകൾ. ഷിപ്പിങ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ (എസ് സി ഐ) ശിവാലിക്, നന്ദാ ദേവി എന്നീ രണ്ട് എൽപിജി ടാങ്കറുകളാണ് പ്രതിസന്ധികൾക്കൊടുവിൽ ഹോർമുസ് കടന്ന് യാത്ര തുടരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യയും ഇറാനും തമ്മിൽ നടത്തി വരുന്ന സംഭാഷണങ്ങൾക്കൊടുവിലാണ് ഇറാൻ ഇന്ത്യൻ കപ്പലുകൾക്കായി ഹോർമുസ് കടലിടുക്ക് തുറന്നു കൊടുത്തത്.
കടലിടുക്കിൻറെ ഇരുഭാഗത്തുമായി നിർത്തിയിട്ടിരിക്കുന്ന രണ്ടു ഡസനോളം കപ്പലുകളുടെ യാത്ര തുടരാനുള്ള ശ്രമവും ഇന്ത്യ തുടരുകയാണ്. ഫെബ്രുവരി 8, മാർച്ച് 5, 10, 12 തീയതികളിലായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നാലു തവണയാണ് ഇറാനിയൻ വിദേശകാര്യ മന്ത്രി സൈദ് അബ്ബാസ് അറാഗ്ചിയുമായി ഫോണിൽ സംസാരിച്ചത്.
വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാനിയൻ പ്രസിഡൻറ് മസൂദ പെസെഷ്കിയാനുമായും ഫോണിൽ സംസാരിച്ചു.
ഹോർമൂസിലൂടെ കടന്നു വരുന്ന ശിവാലികിൽ ഏകദേശം 40,000 മെട്രിക് ടൺ പാചക വാതകം ഉണ്ടെന്നാണ് കരുതുന്നത്. നന്ദാ ദേവി എന്ന ടാങ്കറിലും വലിയ അളവിൽ ഇന്ധനം നിറച്ചിട്ടുണ്ട്.



