ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കുന്ന മണ്ഡലമാണ് തൃശൂർ. ശക്തരായ മൂന്ന് സ്ഥാനാർത്ഥികൾ ആണ് ഇവിടെ മത്സരിക്കുന്നത്. അതിനാൽ മത്സരം കടുപ്പമേറിയതായി മാറുമെന്നത് തീർച്ചയാണ്. ഇപ്പോൾ എതിർ സ്ഥാനാർത്ഥികളുടെ പ്രചാരണരീതികളെ വിമർശിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ.
തൃശ്ശൂരിന്റെ തനി തങ്കം എന്നൊക്കെയാണ് ചില പോസ്റ്ററുകൾ എഴുതിയിട്ടുള്ളതെന്നും താൻ ഇടതു സ്ഥാനാർഥി തൃശൂർ കാണുന്നതിന് മുൻപ് തൃശൂർ കണ്ട ആളാണെന്നും മുരളീധരൻ പറഞ്ഞു. വഴിയെ ഏതാണ് തങ്കം ഏതാണ് ചെമ്പ് എന്നത് അറിയാം. ഇന്ത്യ സഖ്യത്തിലെ ഘടക കക്ഷി എന്നു പറയാൻ പോലും കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് അവകാശമില്ല. രാഹുൽ ഗാന്ധിയെ ദുർബലപ്പെടുത്താൻ പിണറായി ശ്രമിക്കുകയാണ്. ആര്‍എസ്എസിന്‍റെ ആലയിൽ കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയെ കെട്ടിയ ആളാണ് പിണറായി എന്നും അദ്ദേഹം പറഞ്ഞു യുഡിഎഫ് തൃശൂരില്‍ ജയിക്കണം. മൂനാം സ്ഥാനത്തേക്ക് ബിജെപി പോകണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ മുരളീധരൻ കലാമണ്ഡലം ഗോപിയുടെ മകന്‍റെ ഫേയ്സ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവാദത്തിലും പ്രതികരിച്ചു. നമ്മൾ സമീപദിവസങ്ങളിൽ ചില സ്ഥാനാർഥിയെ ചിലർ വീട്ടിൽ പോലും കയറ്റാത്തത് കണ്ടുവെന്നായിരുന്നു പരിഹാസം. ജനം ബിജെപി -സിപിഎം ബാന്ധവത്തിന് എതിരെ വോട്ട് ചെയ്യും. മലപ്പുറം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ മോദി വന്നപ്പോൾ വാഹനത്തിൽ കയറ്റിയില്ല.ഇത് എന്തു കൊണ്ടാണെന്നു ബിജെപി വ്യക്തമാക്കണം. ഞങ്ങളുടെ സംസ്കാരം വീട്ടിൽ വരുന്ന അതിഥികളോട് നന്നായി പെരുമാറുന്നതാണ് കരുണാകരന്‍റെ പേരിൽ ഒരൊറ്റ വോട്ട് . വീട്ടിൽ കയറ്റിയത് കൊണ്ട് നേടാം എന്നു ബിജെപി കരുതണ്ടയെന്നും കെ മുരളീധരൻ പറഞ്ഞു.