ആദായ നികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്‍റെ കൊടകര കുഴൽപ്പണക്കേസിനെപ്പറ്റി അറിയില്ലെന്ന വാദം ശരിയല്ലെന്ന് സംസ്ഥാന പൊലീസ് വൃത്തങ്ങൾ. കർണാടകയിൽ നിന്ന് ബിജെപിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് 41 കോടി രൂപ കുഴൽപ്പണമായി എത്തിയതായി ആദായനികുതി വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നെന്നാണ് പൊലീസ് കേന്ദ്രങ്ങൾ പറയുന്നത്. കോൺഗ്രസ് ആരോപിക്കുന്നത് കൊടകര കേസ് അന്വേഷണം സിപിഎം-. ബിജെപി ഒത്തുകളിയെത്തുടർന്നാണ് നിലച്ചതെന്നാണ് .
കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പ് കാലത്തെ കൊടകര കുഴൽപ്പണക്കേസിനെപ്പറ്റി ലോക്സഭാ തെരഞ്ഞെടുപ്പിലെ കളളപ്പണ ഒഴുക്ക് തടയാൻ സ്വീകരിച്ച നടപടികൾ അറിയിക്കുമ്പോഴാണ് മാധ്യമങ്ങൾ ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ജനറലിനോട് ആരാഞ്ഞത്. പണം തങ്ങൾക്ക് കൈമാറിയിട്ടില്ലെന്നും കേട്ടുകേൾവിയേ ഉളളന്നും കൂടുതൽ ഒന്നും അറിയില്ലെന്നുമായിരുന്നു ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ജനറൽ ദേബ് ജ്യോതി ദാസ് വ്യക്തമാക്കിയത്.
എന്നാൽ, സംസ്ഥാന പൊലീസ് വൃത്തങ്ങൾ പറയുന്നത് ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ്. കൊടകരയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന കുഴൽപ്പണംകൊളളയടിച്ചതും അതിൽ പൊലീസ് പിന്നീട് ഒരു കോടി അൻപത്തിയാറ് ലക്ഷം രൂപ കണ്ടെത്തിയതും ഇൻകം ടാക്സിനേയും എൻഫോഴ്സ്മെന്‍റിനേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും അറിയിച്ചിരുന്നു. ആദായ നികുതി വകുപ്പിന് സംഭവം നടന്നതിനുപിന്നാലെയും അതിനുശേഷവും മൂന്നു റിപ്പോർട്ടുകളാണ് നൽകിയത്.
കുഴൽപ്പണ ഇടപാടിന്‍റെ മുഴുവൻ വിശദാംശങ്ങളും 2021 ഓഗസ്റ്റ് 8ന് നൽകിയ അവസാന റിപ്പോർട്ടിൽ അറിയിച്ചിരുന്നു.അതിർത്തി കടന്ന് കേരളത്തിലേക്ക് എത്തിയത് 41 കോടി രൂപയാണ്. ഈ പണത്തിന്‍റെ വരവ് അഞ്ച് ശ്രോതസുകൾ വഴിയായിരുന്നു. കൊളളയടിക്കപ്പെട്ടത് ഇതിൽ ഒരു സോഴ്സിൽ നിന്നുളള പണമാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുളളവരെ സംഭവത്തിന് തൊട്ടുപിന്നാലെ കുഴൽപ്പണ ഇടപാടുമായി ബന്ധപ്പെട്ടവർ ബന്ധപ്പെട്ടിരുന്നെന്നും ആദായ നികുതി വകുപ്പിനെ അറിയിച്ചിരുന്നു.