സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം മികച്ച രീതിയിൽ മുന്നേറുകയാണ്. എല്ലാ സ്ഥാനാർത്ഥികളും അവരുടെ മണ്ഡലങ്ങൾ മികച്ച പ്രചാരണം ആണ് നടത്തുന്നത്. കെ സുരേന്ദ്രന്‍റെ വയനാടന്‍ എന്‍ട്രി സ്ഥാനാർത്ഥി പട്ടികയിലെ ഒടുവിലത്തെ സർപ്രൈസായിരുന്നു.
ഇത്തവണത്തെ ദൗത്യ൦ മത്സരിക്കലല്ല, പാർട്ടിയെ നയിക്കലാണ് എന്നായിരുന്നു സംസ്ഥാന പ്രസിഡണ്ടിന്‍റെ നിലപാട്. ഇത് ദേശീയ നേതൃത്വവും ആദ്യം അംഗീകരിച്ചിരുന്നു. ഒടുവിൽ സുരേന്ദ്രനെ രാഹുലിൻറെ വയനാട്ടിൽ പോരാട്ടം കടുപ്പിക്കാൻ ഇറക്കി. പ്രധാനമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനും കഴിഞ്ഞയാഴ്ചയിലെ ദില്ലി ചർച്ചയിൽ സുരേന്ദ്രനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
ആറോ ഏഴോ തവണ മാത്രമാണ് രാഹുൽ വയറാട്ടിൽ ആകെ വന്നതെന്ന് സുരേന്ദ്രന്‍ പരിഹസിച്ചു.5 കൊല്ലം വയനാട്ടിൽ എന്ത് ചെയ്തു? ടൂറിസ്റ്റ് വിസയിൽ വരുന്ന എംപിയാണ് രാഹുൽ . ആനയാണ് രാഹുലിനേക്കാൾ വയനാട്ടിലെത്തിയത്. രാഹുല്‍ വന്യമൃഗ ഭീഷണിക്കെതിരെ എന്ത് പറഞ്ഞു,എന്ത് ചെയ്തു, എന്തങ്കിലും പദ്ധതി കൊണ്ടു വന്നോയെന്ന് സുരേന്ദ്രന്‍ ചോദിച്ചു. കേരളത്തിൽ ഇക്കുറി എന്‍ഡിഎ ചരിത്രം കുറിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ 2019 തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിന്‍റെ റെക്കോർഡുമായി വിജയിച്ച മണ്ഡലത്തില്‍ ഇക്കുറി കാര്യങ്ങൾ അത്ര എളുപ്പമാകുമോ എന്നത് കണ്ട് തന്നെ അറിയണം.വയനാട് ലോക്‌സഭ സീറ്റ് കേരളത്തില്‍ യുഡിഎഫിന്‍റെ ഉറച്ച മണ്ഡലങ്ങളിലൊന്നാണ് . 2009ല്‍ 1,53,439 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എം ഐ ഷാനവാസ് ജയിച്ചയിടം. എന്നാല്‍ ഷാനവാസിന്‍റെ ഭൂരിപക്ഷം 2014ല്‍ 20,870 വോട്ടുകളായി കുറഞ്ഞു. എന്നാൽ പിന്നീട് മണ്ഡലം 2019ല്‍ കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാനെത്തിയതോടെ ദേശീയ ശ്രദ്ധയിലെത്തി. ആ സമയത്ത് ഇടതുപക്ഷ സ്ഥാനാര്‍ഥി സിപിഐയിലെ പി പി സുനീറായിരുന്നു.ബിഡിജെഎസിന്‍റെ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎയ്ക്കായി മത്സരിച്ചു. 80.37% ശതമാനം പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലത്തില്‍ സമ്മതിദാന അവകാശം 10,87,783 പേര്‍ വിനിയോഗിച്ചപ്പോള്‍ 4,31,770 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധി വിജയിക്കുന്നതാണ് കണ്ടത്. രാഹുല്‍ 706,367 (64.94%) ഉം, സുനീർ 274,597 (25.24%) ഉം, തുഷാർ 78,816 (7.25%) ഉം വോട്ടുകള്‍ നേടി.