സംസ്ഥാനത്ത് ഹിന്ദു ഐഐഎസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ വ്യവസായ വകുപ്പ് ഡയറക്ടര്‍ ഗോപാലകൃഷ്ണനെ തള്ളി മുൻ മന്ത്രി കെകെ ശൈലജ. അങ്ങനൊരു ഗ്രൂപ്പുണ്ടാക്കിയത് തന്നെ നീതീകരിക്കാനാകാത്ത പ്രവൃത്തിയാണ് കെകെ ശൈലജ പറഞ്ഞു . ഐഎഎസ് ഉദ്യോഗസ്ഥന്റെ ഈ നടപടി ജനാധിപത്യ വിരുദ്ധമാണ്. നമ്മുടെ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ നിലനില്‍ക്കുന്നുണ്ട്. അവിടെ ഉദ്യോഗസ്ഥര്‍ ജാതി മത ഭേദമന്യേ ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടവരാണ്. അങ്ങനെയുള്ളവർ തന്നെ സ്വന്തം മതത്തിലുള്ളവര്‍ക്ക് മാത്രമായി ഗ്രൂപ്പുണ്ടാക്കിയെന്ന് പറയുന്നത് തന്നെ തികച്ചും തെറ്റായ ഒരു കാര്യമാണ്.
ഒരു ഉദ്യോഗസ്ഥനും മതത്തിന്റെ വക്താക്കളാകാൻ പാടില്ലെന്നും ശൈലജ പറഞ്ഞു. അതേസമയം, സംഭവത്തെക്കുറിച്ച് കേട്ടറിവ് മാത്രമേയുള്ളൂവെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ പ്രതികരിച്ചു. വിവരം തേടിയ ശേഷം പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ പ്രതികരിക്കാൻ മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജൻ തയ്യാറായില്ല. ഐഎഎസ് ഉദ്യോഗസ്ഥരെ അമ്പരിപ്പിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം പെട്ടൊന്നൊരു വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയത്. വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ ഐഎഎസ് അഡ്മിനായാണ് മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിൽ ഗ്രൂപ്പുണ്ടാക്കിയത്. എന്നാൽ, ഗ്രൂപ്പ് മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റ് ചെയ്തു. തൻറെ ഫോൺ ഹാക്ക് ചെയ്തതാണെന്നും സൈബർ പൊലീസിൽ പരാതി നൽകിയെന്നും ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു.



