കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ അവസാന ഘട്ടത്തില്‍. പ്രതിഭാഗത്തിന്റെ വാദം ഇന്ന് തുടങ്ങും. പ്രതിഭാഗത്തിന്റെ വാദവും ഒരു മാസത്തോളം നീണ്ടുനില്‍ക്കും. ഫെബ്രുവരി അവസാനത്തോടെ കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാകും എന്നാണ് വിലയിരുത്തല്‍. പ്രതിഭാഗത്തിന്റെ വാദം കൂടി പൂര്‍ത്തിയായാല്‍ വിചാരണ കോടതി കേസ് വിധി പറയാനായി മാറ്റും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്കാണ് കേസിന്റെ വിചാരണച്ചുമതല.

ഡിസംബറില്‍ ആരംഭിച്ച പ്രോസിക്യൂഷന്റെ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു
ഒരുമാസത്തോളം നീണ്ട പ്രോസിക്യൂഷൻ വാദം ആണ് കോടതി കേട്ടത്. കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പടെ 9 പ്രതികളുണ്ട്. നടിയെ ആക്രമിച്ച കേസില്‍ പ്രധാന പ്രതി ആണ് പള്‍സര്‍ സുനി. പള്‍സര്‍ സുനിക്ക് സുപ്രീം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. ബലാത്സംഗ ഗൂഢാലോചന കേസിലാണ് ദിലീപ് പ്രതിചേര്‍ക്കപ്പെട്ടത്. കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് രണ്ട് പ്രതികളെ ഒഴിവാക്കിയിട്ടുണ്ട്. ഒരാളെ മാപ്പുസാക്ഷിയാക്കി. 2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍വെച്ച് നടി ലൈംഗീകാതിക്രമത്തിന് ഇരയായത്.



