ചൈനയെ ശത്രുവായി കണക്കാക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും അവരുടെ ഭാഗത്ത് നിന്നുള്ള ഭീഷണികൾ ഊതിവീർപ്പിക്കപ്പെട്ടതാണെന്നും കോൺഗ്രസ് നേതാവ് സാംപിത്രോദ പറഞ്ഞു. ഈ പരാമര്‍ശം വിവാദമായിരുന്നു. ഒരു വാര്‍ത്താ ഏജന്‍സിയുടെ ചോദ്യത്തിന് പിത്രോദ നല്‍കിയ മറുപടിയാണ് വിവാദത്തിലേക്ക് വഴിവെച്ചത്.
ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന എല്ലാ ഭീക്ഷണികളും നേരിടാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോ സാധിക്കുമോ എന്ന ചോദ്യത്തിന് ചൈനയുടെ ഭാഗത്തുനിന്നും എന്തെങ്കിലും തരത്തിലുള്ള ഭീഷണികള്‍ ഉണ്ടാകുന്നതായി തോന്നുന്നില്ലെന്നായിരുന്നു പിത്രോദയുടെ മറുപടി.പ്രശ്‌നം നമ്മുടെ കാഴ്ചപ്പാടിന്റേതാണെന്നും ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ചൈനയോടുള്ള ശത്രുതാ മനോഭാവം അനാവശ്യമായി കൊണ്ടുനടക്കുന്നതാണെന്നും പിത്രോദ പറഞ്ഞു.
അതേസമയം, പരാമര്‍ശം വിവാദമായതോടെ പിത്രോദയെ തള്ളി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നു. ചൈനയെ സബന്ധിച്ച് പിത്രോദ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഈ അഭിപ്രായവുമായി യാതൊരു ബന്ധവുമില്ലെന്നും പാര്‍ട്ടി വക്താവ് ജയ്റാം രമേഷ് വ്യക്തമാക്കി.എന്നാൽ കോണ്‍ഗ്രസ് പാര്‍ട്ടിയും ചൈനയും തമ്മിലുള്ള ഒത്തുകളിയാണ് പുറത്തായതെന്ന് ബിജെപി ആരോപിച്ചു.



