പാക്കിസ്ഥാൻ ഐഎസ്‌ഐയുമായി ബന്ധപ്പെട്ട വിശാഖപട്ടണം ചാരക്കേസിൽ 3 പേർ കൂടി അറസ്റ്റിൽ. കൊച്ചിയിൽ നിന്നുള്ള പി.എ.അഭിലാഷ്, ഉത്തര കന്നഡ ജില്ലയിലെ വേതൻ ലക്ഷ്മൺ ടണ്ഡേൽ, അക്ഷയ് രവി നായിക് എന്നിവരെയാണു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തത്. ഇതോടെ വിശാഖപട്ടണം ചാരക്കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം എട്ടായി.
കാര്‍വാര്‍, കൊച്ചി നാവിക കേന്ദ്രങ്ങളുടെ നിര്‍ണ്ണായക വിവരങ്ങളാണ് ഇവര്‍ ചോര്‍ത്തിയത്. പണം വാങ്ങിയായിരുന്നു ചാരപ്പണി എന്നാണ് എന്‍ഐഎ കണ്ടെത്തല്‍. സാമൂഹമാധ്യമങ്ങളിലൂടെയാണു പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഏജൻ്റുകളുമായി ഇവര്‍ ബന്ധപ്പെട്ടത്.നാവിക സേനയുടെ കരാര്‍ കമ്പനികളിലെ തൊഴിലാളികളാണ് പിടിക്കപ്പെട്ട ഇവരെല്ലാം എന്നാണ് വിവരം.
2023ല്‍ പ്രതികളുമായി ഏജന്റ് സൗഹൃദം സ്ഥാപിച്ചിരുന്നു. മാസങ്ങളോളം ചാറ്റ് ചെയ്ത് അവരുടെ വിശ്വാസം നേടി. കാര്‍വാര്‍ നാവിക താവളത്തിലെ യുദ്ധക്കപ്പല്‍ നീക്കങ്ങള്‍, പ്രവര്‍ത്തന വിശദാംശങ്ങള്‍, സുരക്ഷാ പ്രോട്ടോക്കോളുകള്‍ എന്നിവയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ അവർ ചോദിച്ചറിഞ്ഞു. പ്രതികൾ ഇത് കൈമാറി തുടങ്ങിയതോടെ 8 മാസമായി ഇവര്‍ക്ക് പ്രതിമാസം 5,000 രൂപ നല്‍കിയതായും കണ്ടെത്തി.



