തൃശ്ശൂർ : ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമയായിരുന്ന ഷീല സണ്ണിക്കെതിരെ വ്യാജ ലഹരിക്കേസ് സൃഷ്ടിച്ച മുഖ്യ ആസൂത്രക ലിവിയയെ ഇന്ന് കേരളത്തിലെത്തിക്കും. മുംബൈ വിമാനത്താവളത്തിൽ വച്ചാണ് ലിവിയ ജോസ് അറസ്റ്റിലായിരുന്നത്. ദുബായിൽ നിന്നുമാണ് മുംബൈ വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയിരുന്നത്. ലിവിയ മുംബൈയിലേക്ക് എത്തുന്നു എന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയാണ് അറസ്റ്റിലായിട്ടുള്ള ലിവിയ ജോസ്. മരുമകളുടെ വീട്ടുകാർ ഷീല സണ്ണിയുമായി നേരത്തെ തന്നെ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. കടങ്ങൾ വീട്ടാനായി ഷീല സണ്ണി ഇറ്റലിയിലേക്ക് ജോലിക്കായി പോകാൻ ശ്രമിച്ചതോടെ ഈ യാത്ര തടയാൻ ആയിട്ടായിരുന്നു മരുമകളുടെ സഹോദരി ലിവിയ ഷീല സണ്ണിക്കെതിരെ വ്യാജമായി ലഹരി കേസ് സൃഷ്ടിച്ചത്.
ഷീലാ സണ്ണിയുടെ സ്‌കൂട്ടറിലും ബാഗിലുമായി എൽഎസ്ഡി സ്റ്റാമ്പുകൾ സൂക്ഷിക്കുകയും പിന്നാലെ എക്‌സൈസിലും പൊലീസിനും വിവരം നൽകി കുടുക്കുകയുമായിരുന്നു. ബംഗളൂരു സ്വദേശിയായ സുഹൃത്ത് നാരായൺ ദാസിന്റെ സഹായത്തോടെയാണ് ലിവിയ ഈ കൊടും കുറ്റകൃത്യം നടത്തിയത്. ഈ വ്യാജ ലഹരി കേസിൽ 72 ദിവസമാണ് നിരപരാധിയായ ഷീല സണ്ണിക്ക് ജയിലിൽ കഴിയേണ്ടി വന്നത്.



