തൃശൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൻഡിഎയുടെ വോട്ട് വർധിച്ചെന്നും മികച്ച പ്രകടനം നടത്തിയെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നിലമ്പൂരിൽ ജയിച്ചത് കോൺഗ്രസല്ല ജമാഅത്തെ ഇസ്ലാമിയാണ് എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഇനി കോൺഗ്രസിന് ഭരിക്കണമെങ്കിൽ 26 സീറ്റ് വേണം. അതേത് സീറ്റെന്ന് രാഹുലും കോൺഗ്രസും വ്യക്തമാക്കണം. നിലമ്പൂരിൽ ജയിച്ചതുകൊണ്ട് കേരളം ഭരിക്കുമെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഭാരത് മാതാക്കെതിരെ പറയുന്ന ട്രാപ്പ് അവരൊരുക്കുന്നു, അതിൽ ബിജെപി പെടാൻ പോകുന്നില്ല. വികസനമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത് എന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഒരൊറ്റ സമുദായത്തിന്റെ വോട്ടു പിടിക്കാൻ കോൺഗ്രസും സിപിഎമ്മും മത്സരിക്കുന്നു. ബിജെപിയുടെ വികസന രാഷ്ട്രീയവും എൽഡിഎഫിന്റെയും യുഡിഎഫിന്റെതും അപകട രാഷ്ട്രീയവുമാണ്. ഈ രണ്ടു രാഷ്ട്രീയമാണ് കേരളത്തിൽ ഇപ്പോൾ ഉള്ളത്. പാർട്ടിയുടെ ദൗർബല്യമുള്ള മണ്ഡലം ആയിട്ടും നിലമ്പൂരിൽ പാർട്ടിയുടെ അധ്വാനം മികച്ചതായിരുന്നുവെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖർ പറഞ്ഞു.



