മാധ്യമപ്രവർത്തകർ നൽകുന്ന വാർത്തയുടെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ലെന്ന സുപ്രധാന നീരിക്ഷണവുമായി സുപ്രിംകോടതി. ദി വയർ എഡിറ്റർ സിദ്ധാർത്ഥ് വരദരാജന്റെയും ഫൗണ്ടേഷൻ ഓഫ് ഇൻഡിപെൻഡൻസ് ജേർണലിസം അംഗങ്ങളുടെയും അറസ്റ്റ് തടഞ്ഞുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണങ്ങൾ.
ഒരു മാധ്യമപ്രവർത്തകന്റെ ലേഖനമോ വിഡിയോയോ പ്രഥമദൃഷ്ട്യാ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരല്ലെന്നാണ് കോടതി നിരീക്ഷണം. ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ വ്യോമസേന വിമാനങ്ങൾ തകർന്നതായുള്ള റിപ്പോർട്ടുകൾക്ക് എതിരായ പരാതിയിൽ അസം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സിദ്ധാർത്ഥ് വരദരാജനെ ഉൾപ്പെടെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് കോടതി സംരക്ഷണം നൽകി.
മാധ്യമ റിപ്പോർട്ടുകൾ പ്രഥമദൃഷ്ട്യാ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയല്ലെന്നും ഈ പശ്ചാത്തലത്തിൽ ബിഎൻഎസ് സെഷൻ 152 ചുമത്താനാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. വാർത്തകൾ തയ്യാറാക്കുന്നതിന്റേയോ വിഡിയോകൾ ചെയ്യുന്നതിന്റെയോ പേരിൽ മാധ്യമപ്രവർത്തകർ കേസുകളിൽ അകപ്പെടണോ എന്നും സുപ്രിംകോടതി ചോദിച്ചു.
ഏത് നല്ല നിയമത്തേയും ദുരുപയോഗം ചെയ്യാനും ചൂഷണം ചെയ്യാനും കഴിയുമെന്നും കോടതി വിമർശിച്ചു. മാധ്യമപ്രവർത്തകരെ പ്രത്യേക വിഭാഗമായി കോടതി പരിഗണിക്കുന്നില്ലെന്ന് ജസ്റ്റിസ് സൂര്യ കാന്ത് വ്യക്തമാക്കി. എന്നിരിക്കിലും ഒരു ലേഖനം എങ്ങനെയാണ് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പെട്ടെന്ന് നടപടിയെടുക്കേണ്ട വിധത്തിൽ ഭീഷണിയാകുന്നതെന്ന് കോടതി ചോദിച്ചു. അതൊരു ലേഖനം മാത്രമാണെന്നും അനധികൃതമായി ആയുധങ്ങൾ കടത്തുന്നതിന് സമാനമായി കാണാനാകില്ലെന്നും ജസ്റ്റിസ് സൂര്യ കാന്ത് കൂട്ടിച്ചേർത്തു.



