സ്വർണപ്പാളി കവർന്ന കേസ് അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല. കേസ് അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണ്. അന്താരാഷ്ട്ര പുരാവസ്തു കടത്ത് സംഘം ഇതിന് പിന്നിലുണ്ട്. അതുകൊണ്ടാണ് കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് താൻ ആവശ്യപ്പെട്ടത്.
സ്വർണ്ണക്കൊള്ളയില്‍ അറസ്റ്റിലായ എ പത്മകുമാറിന്റെയും വാസുവിന്റെയും പേരില്‍ പാർട്ടി നടപടി എടുക്കാത്തതില്‍ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ല. മറച്ചുപിടിക്കാൻ ചിലതെല്ലാം ഉള്ളതുകൊണ്ടാണ് രണ്ടുപേരെയും പാർട്ടി സംരക്ഷിക്കുന്നത്. കൂടുതല്‍ ഉന്നതരുടെ പേര് അവർ പുറത്തുപറയുമെന്ന പേടിയാണ് മുഖ്യമന്ത്രിക്കും എം വി ഗോവിന്ദനും. സത്യം പുറത്തുവരണ’മെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പുരാവസ്തു കടത്ത് സംഘത്തിന്റെ ഇടപാട് അന്വേഷിക്കണം. പത്മനാഭസ്വാമി ക്ഷേത്രം ഉള്‍പ്പടെയുള്ള കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലെ മുതലുകള്‍ മോഷണം പോകുന്നുണ്ടോയെന്ന് നിരീക്ഷിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എൻ വാസു ദേവസ്വം പ്രസിഡന്റായിരുന്ന കാലത്താണ് കേരളത്തിലെ ക്ഷേത്രങ്ങളിലെ പുരാവസ്തുക്കള്‍ മുഴുവൻ ലേലം ചെയ്യാൻ തീരുമാനിച്ചത്.
അന്ന് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അതിനെ ഞാൻ എതിർത്തു. അന്ന് ഞാനത് എതിർത്തില്ലായിരുന്നെങ്കില്‍ ഇത് മുഴുവൻ അടിച്ചുമാറ്റിപോയേനെ. കടകംപള്ളി സുരേന്ദ്രൻ ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന അന്ന് തുടങ്ങിയതാണ് പുരാവസ്തുക്കളിലെ ഇവരുടെ കണ്ണുവെക്കല്‍. അതിന്റെ തുടർച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.



