രണ്ടാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ പരാതിക്കാരി നെടുമങ്ങാട് കോടതിയിൽ രഹസ്യമൊഴി നൽകി. ഒന്നിലേറെ തവണ തന്നെ പീഡിപ്പിച്ചതായാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. ബെംഗളൂരു സ്വദേശിയായ യുവതി കെ.പി.സി.സി അധ്യക്ഷന് നൽകിയ പരാതി പിന്നീട് ഡി.ജി.പിക്ക് കൈമാറുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകി ഹോംസ്റ്റേയിൽ എത്തിച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ നിർണ്ണായകമായ തെളിവുകളും യുവതി അന്വേഷണ സംഘത്തിന് കൈമാറിയതായാണ് വിവരം.
അതേസമയം, തനിക്കെതിരെയുള്ള പരാതി അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്നാണ് രാഹുലിന്റെ വാദം. പരാതിക്കാരിയുടെ പേര് പോലും ഇല്ലാത്ത ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും രണ്ടു വർഷത്തെ കാലതാമസം പരാതിയിലുണ്ടെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം മുൻകൂർ ജാമ്യം നേടിയിരുന്നു. എന്നാൽ, കോടതിയിൽ നേരിട്ടെത്തി യുവതി രഹസ്യമൊഴി നൽകിയതോടെ കേസിൽ അന്വേഷണം ശക്തമാക്കാനാണ് പോലീസ് തീരുമാനം. ആദ്യ കേസിലെ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ പുറത്തുവന്ന ഈ പുതിയ നീക്കം എം.എൽ.എയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.



