വി ഡി സതീശൻ തന്നെ ഒരിക്കലും തള്ളിപറഞ്ഞിട്ടില്ലെന്ന് അൻവർ; പി വി അൻവറിന്റെ യു ഡി എഫ് പ്രവേശനത്തിൽ നിർണ്ണായകമായി വി ഡി സതീശന്റെ നിലപാട്

പി വി അന്‍വര്‍ എംഎല്‍എയുടെ യുഡിഎഫ് പ്രവേശനത്തില്‍ നിര്‍ണ്ണായകമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട്. മുസ്ലീം ലീഗിന് പിന്നാലെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ,അന്‍വറിന് പിന്തുണ അറിയിച്ചതോടെ ഇക്കാര്യത്തില്‍ വി…

പി വി അന്‍വര്‍ എംഎല്‍എയുടെ യുഡിഎഫ് പ്രവേശനത്തില്‍ നിര്‍ണ്ണായകമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട്. മുസ്ലീം ലീഗിന് പിന്നാലെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ,അന്‍വറിന് പിന്തുണ അറിയിച്ചതോടെ ഇക്കാര്യത്തില്‍ വി ഡി സതീശന്‍ എടുക്കുന്ന നിലപാട് എന്തായിരിക്കും എന്നതാണ് ഇനിയും നിര്‍ണ്ണായകമാകുന്നത്.വി ഡി സതീശന്‍ ഒരിക്കലും തന്നെ തള്ളിപറഞ്ഞിട്ടില്ലെന്ന് അന്‍വര്‍ പറയുന്നു. ഞങ്ങൾ ഒരുമിച്ച് നീങ്ങേണ്ടവരാണെന്ന് അദ്ദേഹത്തിനും തനിക്കും അറിയാം എന്നും അൻവർ പ്രതികരിച്ചു.

12ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ വി ഡി സതീശന്‍  തന്റെ നിലപാട് വ്യക്തമാക്കും. മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളുടെയും, പി കെ കുഞ്ഞാലിക്കുട്ടിയുടെയും, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെയും, രമേശ് ചെന്നിത്തലയുടെയും ,പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും പേരെടുത്ത് പറഞ്ഞ് അന്‍വര്‍ ഇതിനോടൊപ്പം നന്ദി പ്രകടിപ്പിച്ചിരുന്നു. അതേസമയം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന പരാമര്‍ശം നടത്തിയ അന്‍വറിനെ യുഡിഎഫിലേക്ക് എടുക്കുന്നതില്‍ വി ഡി സതീശന്‍ അടക്കം പലനേതാക്കളും അതൃപ്തി മുൻപ് പങ്കുവെച്ചിരുന്നു. പ്രതിപക്ഷ നേതാവിനെതിരെയും അൻവർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിനെതിരെ നിരന്തരം സമരം പ്രഖ്യാപിക്കുകയും നിലവില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള വിവാദം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അന്‍വറിനെ ഒപ്പം നിര്‍ത്തണമെന്ന അഭിപ്രായ യുഡിഎഫില്‍ രൂപപ്പെടുകയാണ്.

അതേസമയം കഴിഞ്ഞ ദിവസം നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവത്തില്‍ അൻവറിനെ   നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ പി വി അൻവർ എംഎൽഎയ്ക്ക് നിലമ്പൂർ കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ലഭിച്ച പി വി അന്‍വര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു.

Leave a Reply