കൊല്‍ക്കത്ത ആര്‍ജികര്‍ ആശുപത്രിയിലെ ബലാത്സംഗക്കൊല കേസില്‍ സുപ്രീകോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. പ്രതി സഞ്ജയ് റോയിക്ക് സിയാൽഡ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചെങ്കിലും അതിനു മുൻപേ കേസിൽ സ്വമേധയാ എടുത്ത ഹര്‍ജി ആണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നത്. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നേരത്തെ നല്കിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.2024 ഓഗസ്റ്റ് 18 നാണ് സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തിരുന്നത്. ഈ കേസാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക. പ്രതിക്ക് വധശിക്ഷ നൽകണമെന്ന വാദം ശക്തമാകുന്നതിനിടെയാണ് സുപ്രീംകോടതി ഹർജി പരിഗണിക്കുന്നത്.

കഴിഞ്ഞ ദിവസം കൊല്‍ക്കത്ത സെഷന്‍സ് കോടതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം ശിക്ഷവിധിച്ചിരുന്നു
2024 ഓഗസ്റ്റ് ഒമ്പതിനായിരുന്നു ഡോക്ടർ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 31-കാരിയായ ഡോക്ടറെ ആശുപത്രിയുടെ സെമിനാർ മുറിയിൽ നിന്നാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം. പ്രതിയായ സഞ്ജയ് റോയ് ആ ദിവസം രാത്രി 11 മണിക്ക് തന്നെ ആശുപത്രി പരിസരത്തുണ്ടായിരുന്നു. ആ സമയത്ത് തന്നെ മദ്യലഹരിയിലായിരുന്ന പ്രതി പിന്നീട് പുറത്തുപോയി വീണ്ടും മദ്യപിച്ചു. തുടർന്ന് സെമിനാർ ഹാളിൽ ഉറങ്ങുകയായിരുന്ന വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച പ്രതി, ഇതിനെ ചെറുത്തതോടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.



