തൃശൂർ: ആലുവയിൽ അഞ്ചു വയസ്സുള്ള ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലത്തിന് ജയിലിൽ വെച്ച് മർദ്ദനമേറ്റു. വിയ്യൂർ സെൻട്രൽ ജയിലിൽ ഞായറാഴ്ചയായിരുന്നു സംഭവം.
വരാന്തയിലൂടെ നടന്നുപോകുമ്പോൾ സഹതടവുകാരനായ കോട്ടയം സ്വദേശി രഹിലാൽ ആക്രമിക്കുകയായിരുന്നു. ജയിലിലെ ഡി ബ്ലോക്കിലായിരുന്നു ഇരുവരെയും പാർപ്പിച്ചിരുന്നത്. ‘നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കും അല്ലേടാ… ‘ എന്നു ചോദിച്ചായിരുന്നു മർദ്ദനം.
സ്പൂൺ കൊണ്ട് അസഫാകിന്റെ തലയിലും മുഖത്തും കുത്തി. മർദ്ദനത്തിൽ അസഫാക്കിന് പരിക്കേറ്റു. സംഭവത്തിൽ അസഫാക് ആലത്തിന്റെ പരാതിയിൽ തടവുകാരൻ രഹിലാലിനെതിരെ കേസെടുത്തു. ഇരുവരേയും വേവ്വേറെ ബ്ലോക്കിലേക്ക് മാറ്റുമെന്ന് ജയിൽ അധികൃതർ സൂചിപ്പിച്ചു.
ബിഹാർ സ്വദേശിയായ 5 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലത്തിന് (28) എറണാകുളം പോക്സോ പ്രത്യേക കോടതി വധശിക്ഷ വിധിച്ചിരുന്നു. തായിക്കാട്ടുകരയിൽനിന്നു തട്ടിക്കൊണ്ടുപോയ പെൺകുഞ്ഞിന്റെ മൃതദേഹം 2023 ജൂലൈ 28ന് ആലുവ മാർക്കറ്റിന് സമീപം ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.



