അജിത് പവാറിന്റെ പിൻഗാമിയായി ഭാര്യ സുനേത്ര; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായേക്കും

വിമാനാപകടത്തിൽ മരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാംഗവുമായ സുനേത്ര പവാറിനെ ഇന്ന് എൻസിപി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കും. ഇന്ന് തന്നെ അവർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ, സംസ്ഥാനത്ത്…

വിമാനാപകടത്തിൽ മരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാംഗവുമായ സുനേത്ര പവാറിനെ ഇന്ന് എൻസിപി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കും. ഇന്ന് തന്നെ അവർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ, സംസ്ഥാനത്ത് ഈ പദവി വഹിക്കുന്ന ആദ്യ വനിതയായി സുനേത്ര മാറും.

മുഖ്യമന്ത്രിയും സഖ്യകക്ഷിയുമായ ബിജെപി നേതാവായ ദേവേന്ദ്ര ഫഡ്‌നാവിസുമായുള്ള ചർച്ചകൾക്ക് ശേഷം എൻസിപി മന്ത്രി ഛഗൻ ഭുജ്ബൽ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഉപമുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം പാർട്ടിയുടെ ദേശീയ പ്രസിഡന്റ് സ്ഥാനവും സുനേത്ര ഏറ്റെടുക്കുമോ എന്ന ചോദ്യം അവശേഷിക്കുകയാണ്. പാർട്ടിയുടെ നിയന്ത്രണം മറ്റാരുടെയെങ്കിലും കൈകളിലേക്ക് മാറുന്നതിനോട് പവാർ കുടുംബാംഗങ്ങൾ സമ്മതിച്ചേക്കില്ല. സംസ്ഥാന രാഷ്ട്രീയത്തിൽ പരിചയക്കുറവുള്ള സുനേത്രയ്ക്ക് രണ്ട് സ്ഥാനങ്ങളും ഒരേസമയം കൈകാര്യം ചെയ്യാൻ കഴിയുമോ എന്ന സംശയവുമുണ്ട്.

സുനേത്ര ബുദ്ധിമുട്ട് പ്രകടിപ്പിക്കുകയും പരിചയസമ്പന്നനായ ഒരു നേതാവ് നയിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്താൽ, അധ്യക്ഷൻ ആവാനുള്ള വിധി വർക്കിംഗ് പ്രസിഡന്റും മുൻ കേന്ദ്രമന്ത്രിയുമായ പ്രഫുൽ പട്ടേലിലേക്ക് വന്നേക്കാം. സുനേത്ര ഒഴിയുന്ന രാജ്യസഭാ സീറ്റ് മൂത്ത മകൻ പാർത്ഥ പവാറിന് നൽകാനാണ് സാധ്യത. ബാരാമതി ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭയിലെത്താൻ സുനേത്രയ്ക്ക് 6 മാസത്തെ സമയമുണ്ട്. ഉപമുഖ്യമന്ത്രിയായാലും അജിത് പവാർ വഹിച്ചിരുന്ന ധനമന്ത്രി സ്ഥാനം അവർക്ക് ലഭിക്കാൻ സാധ്യതയില്ല. അവസരം മുതലെടുത്ത് പ്രധാനപ്പെട്ട ധനകാര്യ മന്ത്രാലയം ബിജെപി ഏറ്റെടുക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അജിത്തിന്റെ മരണശേഷം ധനമന്ത്രിയുടെ ഇടക്കാല ചുമതല ഏറ്റെടുത്ത മുഖ്യമന്ത്രി ഫഡ്‌നാവിസ് ഇത്തവണ ബജറ്റ് അവതരിപ്പിക്കും.

2024-ൽ മകൻ പാർത്ഥ് പവാർ മാവലിൽ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന് ശേഷമാണ് സുനേത്ര പവാർ രാഷ്ട്രീയത്തിൽ സജീവമായി പങ്കെടുക്കാൻ തുടങ്ങിയത്. സഹോദരഭാര്യ സുപ്രിയ സുലെയ്‌ക്കെതിരെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ട അവർ പിന്നീട് രാജ്യസഭാ എംപിയായി. എംപിയായി സുനേത്ര തിരഞ്ഞെടുക്കപ്പെട്ടതോടെ പവാർ കുടുംബത്തിന് ആകെ മൂന്ന് എംപിമാരും രണ്ട് എംഎൽഎമാരുമുണ്ടായിരുന്നു.

ധാരാശിവ് ജില്ലക്കാരിയാണ് സുനേത്ര പവാർ. മുതിർന്ന എൻസിപി നേതാവ് പത്മസിങ് പാട്ടീലിൻ്റെ സഹോദരിയാണ്. ധാരാശിവിലെ ടെറിലാണ് സുനേത്ര പവാർ കുട്ടിക്കാലം ചെലവഴിച്ചത്. സ്വാതന്ത്ര്യ സമര സേനാനിയും ഗ്രാമത്തിലെ സ്വാധീനമുള്ള വ്യക്തിയുമായ തന്റെ പിതാവിൽ നിന്നാണ് രാഷ്ട്രീയത്തോടും സാമൂഹിക പ്രവർത്തനങ്ങളോടും തനിക്ക് അഭിനിവേശം ലഭിച്ചതെന്ന് സുനേത്ര പവാർ പറഞ്ഞിട്ടുണ്ട്. പത്മസിംഗ് പാട്ടീലും ശരദ് പവാറും തമ്മിലുള്ള സൗഹൃദത്തിലൂടെയാണ് സുനേത്രയും അജിത് പവാറും വിവാഹിതരായത്.

 

Leave a Reply