കുട്ടികളിലെ വർദ്ധിച്ചുവരുന്ന മൊബൈൽ ഫോൺ ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കർണാടക സർക്കാർ. 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനാണ് സംസ്ഥാനത്ത് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാന ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരമൊരു നിയമപരമായ നീക്കം നടത്തുന്നത്. കുട്ടികളെ വായനാലോകത്തേക്ക് തിരികെ കൊണ്ടുവരാനും അവരുടെ മാനസികാരോഗ്യം ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് ഈ നടപടി.
മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കുട്ടികളുടെ സ്വഭാവത്തിലും മാനസിക നിലയിലും ഉണ്ടാക്കുന്ന പ്രതികൂല ഫലങ്ങൾ തടയുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം.
ബജറ്റിന് മുന്നോടിയായി നടത്തിയ ‘മൊബൈൽ താഴെ വയ്ക്കൂ, പുസ്തകം എടുക്കൂ’ എന്ന ക്യാമ്പയിന്റെ തുടർച്ചയായാണ് ഈ തീരുമാനം. സോഷ്യൽ മീഡിയയിലെ നെഗറ്റീവ് സ്വാധീനങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ ഈ നിരോധനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വൈസ് ചാൻസലർമാരുടെ യോഗത്തിലെ ചർച്ചകൾക്ക് ശേഷമാണ് സർക്കാർ ഈ കർശന നിലപാടിലേക്ക് നീങ്ങിയത്.



