ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ് ബൂത്തിലേക്ക് പോകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഒഡിഷയിലെ 35 സീറ്റുകളിലേക്കും വോട്ടെടുപ്പ് ആരംഭിച്ചു. റെക്കോര്‍ഡ് പോളിങ് രേഖപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ടര്‍മാരോട് ആവശ്യപ്പെട്ടു.
അഞ്ചാം ഘട്ടത്തിൽ 695 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഏറ്റവും കൂടുതൽ മണ്ഡലങ്ങളുള്ളത് ഉത്തർപ്രദേശിലാണ്. ഉത്തര്‍പ്രദേശിലെ അമേഠിയും റായ്‌ബറേലിയുമാണ് അഞ്ചാം ഘട്ട വോട്ടെടുപ്പിലെ ശ്രദ്ധേയ ലോക്സഭാമണ്ഡലങ്ങള്‍.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കുറവ് മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന ഘട്ടമാണിത്. രാവിലെ ഏഴ് മണിയ്ക്ക് വോട്ടെടുപ്പ് ആരംഭിക്കും. ഇന്ന് വോട്ടെടുപ്പു നടക്കുന്ന 49ല്‍ 32 മണ്ഡലങ്ങളിലും 2019ല്‍ ബിജെപിയാണ് വിജയിച്ചത്. ഇതില്‍ 12 മണ്ഡലങ്ങള്‍ ബിജെപി തുടർച്ചയായി മൂന്ന് തവണ വിജയം നേടിയതാണ്.