തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രത്തിലെ മതിലകം ഓഫീസ് വളപ്പിൽ മാംസാഹാരം ഉപയോഗിച്ചെന്ന പരാതിയെ തുടർന്ന് ജീവനക്കാരനെ അന്വേഷണവിധേയമായി മാറ്റിനിർത്തി. തന്ത്രി തരണനല്ലൂർ നമ്പൂതിരിപ്പാടും കവടിയാർ കൊട്ടാരം അധികൃതരും ഇക്കാര്യത്തിൽ അതൃപ്തി അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഡ്രൈവർ തസ്തികയിലുള്ള ഒരു ജീവനക്കാരൻ മറ്റു ജീവനക്കാർക്കൊപ്പം ചിക്കൻ ബിരിയാണി കഴിച്ചതായ ആരോപണമുയർന്നത്. ഇതിന്റെ അവ്യക്തമായ വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചായിരുന്നു ആദ്യം ആരോപണം ഉയർന്നത്. പിന്നീടാണ് ജീവനക്കാരനിലേക്ക് അന്വേഷണമെത്തിയത്.
ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു സ്ഥലത്തും സസ്യേതരഭക്ഷണം ഉപയോഗിക്കരുതെന്ന നിർദേശം തന്ത്രി അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച നടപടികൾ ഭരണസമിതി ചർച്ചചെയ്തു തീരുമാനിക്കുമെന്നും അധികൃതർ അറിയിച്ചു. അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകൾ രംഗത്ത് വന്നിരുന്നു.



