മുഴുവൻ സർക്കാർ ജീവനക്കാരും അവരുടെ സമ്പൂർണ്ണ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് യു പി സർക്കാർ ഉത്തരവിറക്കി. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാരിൻ്റെ ഉത്തരവ് പാലിച്ചില്ലെങ്കിൽ 13 ലക്ഷത്തിലധികം ജീവനക്കാർക്ക് ശമ്പളം നഷ്ടപ്പെടും എന്നും മുന്നറിയിപ്പ്. ഉത്തർപ്രദേശിൽ സർക്കാർ ജീവനക്കാർ തങ്ങളുടെ ജംഗമ, സ്ഥാവര സ്വത്തുക്കൾ ഓഗസ്റ്റ് 31-നകം സർക്കാർ പോർട്ടലായ മാനവ് സമ്പത്തിൽ വെളിപ്പെടുത്തണമെന്നും അല്ലാത്തപക്ഷം ഈ മാസത്തെ ശമ്പളം നൽകില്ലെന്നും ആണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത് .
ഇപ്പോൾ സർക്കാർ സംവിധാനത്തിലെ അഴിമതികൾ ഇല്ലാതാക്കാൻ കൂടിയാണ് സർക്കാർ ജീവനക്കാർക്ക് യു പി സർക്കാർ മൂക്കുകയർ ഇടുന്നത്. ചില സ്ഥാനങ്ങളിൽ ഉള്ള ഉദ്യോഗസ്ഥന്മാർക്കും അവർ വാങ്ങുന്ന ശംബളത്തിന്റെ പതിന്മടങ്ങാണ് സമ്പത്ത് ഉള്ളത് . 80% സർക്കാർ ഉദ്യോഗസ്ഥരും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പാടുപെടുമ്പോൾ 20 % എങ്കിലും ജീവനക്കാർ സമ്പത്തിൽ മതി മറക്കുകയാണ് എന്നും വിമർശനം ഉണ്ട്.
നിലവിൽ 17 ലക്ഷത്തി 88,429 സർക്കാർ ജീവനക്കാരാണ് ഉത്തർപ്രദേശിലുള്ളത്. ഇതിൽ 26 ശതമാനം ജീവനക്കാർ മാത്രമാണ് തങ്ങളുടെ സ്വത്തുവിവരങ്ങൾ നൽകിയിട്ടുള്ളത്. അതായത്, 13 ലക്ഷത്തിലധികം ജീവനക്കാർ ഇതുവരെ അവരുടെ ആസ്തി വിവരങ്ങൾ നൽകിയിട്ടില്ല .



