ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും പിന്നാലെയുള്ള നടിമാരുടെ തുറന്ന് പറച്ചിലും മലയാള സിനിമയെ പിടിച്ചു കുലുക്കുന്നഒരു വാർത്ത തന്നെയായിരുന്നു, ഇപ്പോൾ അങ്ങനൊരു വെളിപ്പെടുത്തലാണ് തെലുങ്ക് സിനിമയില്‍ നിന്നും ഉണ്ടാകുന്നത്. ബാഹുബലി, പുഷ്പ തുടങ്ങി ഹിറ്റ് സിനിമകളുടെ നൃത്തസംവിധായകന്‍ ജാനി മാസ്റ്ററിനെതിരെ പരാതിയുമായി യുവതി രംഗത്ത് വരികയും തുടർന്ന് ഡാൻസ് മാസ്റ്റർ അറസ്റ്റിലാവുകയും ചെയ്തിരുന്നു.
ജാനി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും മതം മാറി വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് യുവതി പരാതിയില്‍ പറഞ്ഞത്.ജാനിയുടെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്തിരുന്ന യുവതിയാണ് പരാതിയുമായി രംഗത്ത് വന്നത്. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിയ്ക്ക് പതിനാറ് വയസേ ഉണ്ടായിരുന്നുള്ളു.
ഇതോടെ പോക്‌സോ കേസാണ് താരത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തനിക്കെതിരെ പരാതി വന്നതിന് പിന്നാലെ ഒളിവില്‍ പോയിരിന്നു ജാനി മാസ്റ്റർ , ആന്ധ്രാ പ്രദേശ് ഡെപ്യൂട്ടി മുഖ്യമന്ത്രി പവൻ കല്യാണുമായും അദ്ദേഹത്തിന്റെ ജനസേനാ പാർട്ടിയുമായും ഏറെ അടുപ്പംപുലർത്തുന്നയാളാണ് ജാനി മാസ്റ്റർ. പോക്സോ കേസിലുൾപ്പെട്ടതിനാൽ ജനസേനാ പാർട്ടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽനിന്ന് മാറിനിൽക്കാൻ പാർട്ടി ജാനിയോടാവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനിടെ തെലുങ്കില്‍ നിന്നും മറ്റൊരു നടിയുടെ പ്രസ്താവന കൂടി വന്നതോടെ ടോളിവുഡ് ഇന്‍ഡസ്ട്രിയില്‍ കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.



