മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എഡിജിപി എന്തിനാണ് ആർഎസ്എസ് നേതാക്കളെ കാണുന്നത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്ന് വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ഇത്രയും ആരോപണങ്ങൾ വന്നിട്ട് മറുപടി പറയാൻ ആകെയുണ്ടായത് മരുമോൻ മന്ത്രി മാത്രമാണ്. മുഖ്യമന്ത്രി രാജി വെക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു.
പി വി അൻവറിന്റെ ആരോപണങ്ങളിൽ പകുതി മാത്രം അന്വേഷിക്കാമെന്നാണ് നിലപാടെന്നും ശശിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്നില്ലെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. സർക്കാരിന്റെത് ഇരട്ടത്താപ്പാണ്. ആരോപണവിധേയൻ തന്നെ അന്വേഷണം നടത്തുന്നുവെന്ന് വിഡി സതീശൻ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ വേണ്ടിയാണ് എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതെന്ന് അദ്ദേഹം ആരോപിച്ചു.
ബിജെപിയെ സഹായിക്കാം, ഇങ്ങോട്ട് ഉപദ്രവിക്കരുത് എന്നാണ് പിണറായിയുടെ നിലപാടെന്നും എല്ലാവരും അറിഞ്ഞാണ് പൂരം കലക്കിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പൂരം കലക്കിയതിൽ അന്വേഷണം നടക്കുന്നില്ല എന്ന മറുപടി പോലീസ് നൽകിയതിന് പിന്നാലെ റിപ്പോർട്ട് നൽകി.



