മേയര്‍, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കക്കേസിൽ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ഈ കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണമില്ല. അന്വേഷണ ഉദ്യോഗസ്ഥനോട് സ്വാധീനത്തിന് വഴങ്ങാത്ത അന്വേഷണം നടത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. പ്രതികളായ മേയര്‍ ആര്യ രാജേന്ദ്രന്‍, സച്ചിന്‍ദേവ് എംഎല്‍എ എന്നിവരില്‍ നിന്നും സ്വാധീനം ഉണ്ടാകാന്‍ പാടില്ല. ശാസ്തീയമായ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിക്കണം, അത് കോടതിയില്‍ ഹാജരാക്കുകയും വേണം.
കൂടാതെ അന്വേഷണം സത്യസന്ധമാകണം. അന്വേഷണത്തില്‍ കാലതാമസവും പാടില്ല എന്നി നിര്‍ദേശങ്ങളാണ് കോടതി മുന്നോട്ട് വച്ചത്. തുടര്‍ന്ന് കോടതി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയല്ലേയെന്ന് യദുവിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. യദുവിന്റെ അഭിഭാഷകര്‍ ഇക്കാര്യം അംഗീകരിച്ചതോടെ ഹര്‍ജി തീര്‍പ്പാക്കിയിരുന്നു.
പോലീസിന്റെ നിലവിലെ അന്വേഷണത്തിൽ താൻ തൃപ്തൻ ആണെന്നും, മെമ്മറി കാര്‍ഡ് എടുത്തു കൊണ്ടുപോയത് ആരാണെന്ന് തനിക്ക് വ്യക്തമാണെന്നും യദു പറയുന്നു. ബസിന്റെ വാതില്‍ തുറന്നു കൊടുത്തത് കണ്ടക്ടറാണ് യദു പറയുന്നു .കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയോ അടുത്ത അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സമയം നല്‍കുകയോ വേണമെന്നാണ് യദുവിന്റെ അഭിഭാഷകന്‍ ഇന്നലെ കോടതിയില്‍ വാദിച്ചത്.ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എക്കും ക്ലീന്‍ ചിറ്റ് നല്‍കിയ പൊലീസ് റിപ്പോര്‍ട്ടിന്മേലുള്ള വാദങ്ങള്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു. മേയറും എം.എല്‍.എയും അസഭ്യം പറഞ്ഞിട്ടില്ലെന്നും സച്ചിന്‍ ബസില്‍ അതിക്രമിച്ച് കയറിയെന്നതിന് സാക്ഷിമൊഴികളില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.