ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി നാല് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ ആഞ്ഞടിച്ച് ഗുസ്തി താരം ബജ്‌റംഗ് പുനിയ. തനിക്കെതിരായുള്ള നടപടി അത്ഭുതപ്പെടുത്തുന്നില്ലെന്ന് പറഞ്ഞ പുനിയ സര്‍ക്കാര്‍ തങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നു ആഞ്ഞടിച്ചു . എന്നാൽ ബിജെപിയില്‍ ചേര്‍ന്നാല്‍ തന്റെ വിലക്ക് നീങ്ങുമെന്നും ഗുസ്തി താരം തുറന്നടിച്ചു പറഞ്ഞു. ഇത് തന്നെ ഒരിക്കലും ഞെട്ടിച്ചില്ല. കാരണം ഇത്തരം നടപടികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി നടക്കുന്നതാണ് . നാഡയ്ക്ക് സാമ്പിള്‍ അയയ്ക്കാന്‍ വിസമ്മതിച്ചിട്ടില്ലെന്ന് ഞാന്‍ മുന്‍പും പറഞ്ഞിട്ടുള്ളതാണ്.
കാലാവധി കഴിഞ്ഞ കിറ്റുമായാണ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വേണ്ടി എന്റെ വീട്ടിലെത്തിയത്. ഇക്കാര്യം ഞാന്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. കാലാവധി കഴിഞ്ഞ കിറ്റുകള്‍ ഒരു കളിക്കാരനും പരിശോധനയ്ക്ക് വേണ്ടി നല്‍കരുത്. അങ്ങനെ ചെയ്യുന്നത് അവിടെയുണ്ടായിരുന്ന എന്റെ സുഹൃത്തുക്കള്‍ കാണുകയും ചെയ്തിട്ടുണ്ട്. 2023ല്‍ മാത്രമല്ല 2020, 21, 22 വര്‍ഷങ്ങളിലും അവര്‍ കാലാവധി കഴിഞ്ഞ കിറ്റുകളുമായാണ് എത്തിയത്. ഞാന്‍ സാമ്പിള്‍ നല്‍കിയതിന് ശേഷം സുഹൃത്തുക്കള്‍ കിറ്റ് പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞതാണെന്ന് മനസ്സിലായത്. എന്നാൽ അവർ അത് അംഗീകരിക്കുന്നില്ല എന്നും പുനിയ പറഞ്ഞു.ബിജെപി നേതാവും ,ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ഇത്തരം നടപടികളിലൂടെ കേന്ദ്രസര്‍ക്കാര്‍ പ്രതികാരം ചെയ്യുകയാണെന്നും പുനിയ പറഞ്ഞു.



