നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹർജിയിൽ കണ്ണൂർ ജില്ലാ കളക്ടർക്കും, വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ ടി വി പ്രശാന്തനും നോട്ടീസ് അയക്കാൻ ഉത്തരവ്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. വീണ്ടും കേസ് ഈ മാസം 10ലേക്ക് മാറ്റി. ഹർജിയിലെ കുടുംബത്തിന്റെ ആവശ്യം പി പി ദിവ്യ, സാക്ഷികളായ ടിവി പ്രശാന്തൻ, കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ എന്നിവരുടെ ഫോൺ കോൾ രേഖകൾ ശേഖരിച്ച് സൂക്ഷിക്കണം.
കൂടാതെ കണ്ണൂർ കളക്ടറേറ്റ് റെയിൽവേ സ്റ്റേഷൻ പരിസരം, ക്വാട്ടേഴ്സ് പരിസരം എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ എന്നിവ സംരക്ഷിക്കാനും നിർദ്ദേശം നൽകണമെന്നുമായിരുന്നു. ഈ കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിൽ തൃപ്‌തി ഇല്ലെന്ന് മുൻപ് കുടുംബം തന്നെ അറിയിച്ചിരുന്നു. പ്രതി രാഷ്ട്രീയ സ്വാധീനമുള്ള ആളെന്നും നവീൻ ബാബുവിന്റെ ആത്മഹത്യയല്ല കൊലപാതകമെന്ന് സംശയമുണ്ടെന്നും ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു.