ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒഴിവാക്കിയ ഭാഗം പുറത്ത് വിടുന്നതുമായി ബന്ധപ്പെട്ട് വീണ്ടും ട്വിസ്റ്റ്, സർക്കാർ ഒഴിവാക്കിയ ഭാഗം പുറത്ത് വിടുന്നതിനെതിരെ വീണ്ടും പരാതി ലഭിച്ചു, അതുകൊണ്ട് ഇന്ന് ഉത്തരവില്ല. വിവരാവകാശ കമ്മീഷൻ മുമ്പിൽ പുതിയ പരാതി ലഭിച്ചിട്ടുണ്ടെന്നും ഈ പരാതി പരിശോധിച്ച ശേഷം മാത്രമേ ഉത്തരവ് സംബന്ധിച്ച് തീരുമാനം ഉണ്ടാകൂവെന്നുമാണ് അപ്പീൽ നൽകിയ മാധ്യമപ്രവർത്തകനെ വിവരാവകാശ കമ്മീഷണർ അറിയിച്ചത്.
അതേസമയം ഹേമ റിപ്പോർട്ടിൽ നിന്നും സർക്കാർ വെട്ടിമാറ്റിയ ഭാഗങ്ങൾ ഇന്ന് പുറത്ത് വിടുമെന്നായിരുന്നു വിവരാവകാശ കമ്മീഷൻ മുൻപ് അറിയിച്ചത്. വിവരാവകാശ നിയമ പ്രകാരം മാധ്യമപ്രവർത്തകർ നൽകിയ അപ്പീലിലായിരുന്നു ഈ തീരുമാനം. ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കുമ്പോൾ 29 പാരഗ്രാഫുകൾ ഒഴിവാക്കണമെന്നായിരുന്നു വിവരാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയത്. എന്നാൽ സർക്കാർ റിപ്പോർട്ട് കൈമാറിയത് 130 ഓളം പാരഗ്രാഫുകൾ സ്വന്തം നിലയിൽ ഒഴിവാക്കിയാണ് കൈമാറിയത്. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് മാധ്യമപ്രവർത്തകർ അപ്പീൽ നൽകിയത്. വീണ്ടും പരാതി ലഭിച്ച സാഹചര്യത്തിൽ ഇനിയും റിപ്പോർട്ടിലെ ഈ ഭാഗങ്ങൾ പുറത്ത് വരാൻ വൈകുമെന്ന് ഉറപ്പായി.



