പ്രൊഫസര്‍ ടി ജെ ജോസഫിൻ്റെ കൈവെട്ടിയ കേസിലെ മൂന്നാം പ്രതിയായ എം കെ നാസറിന്റെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി. ജസ്റ്റിസുമാരായ വി രാജാ വിജയരാഘവന്‍, പി വി ബാലകൃഷ്ണന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിൻ്റേതാണ് നടപടി. പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ഈ കേസിന്റെ വിചാരണ കാലത്തും, ശിക്ഷാവിധിക്ക് ശേഷവും ഒന്‍പത് വര്‍ഷത്തിലധികം ജയില്‍ ശിക്ഷ അനുഭവിക്കുകയാണെന്ന പ്രതിയുടെ വാദം പരിഗണിച്ചാണ് ഹൈക്കോടതി ഇങ്ങനൊരു ഇടപെടൽ നടത്തിയത്.
പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ എന്‍ഐഎ ശക്തമായി എതിര്‍ത്തെങ്കിലും ഹൈക്കോടതി അംഗീകരിച്ചില്ല. ഒരുലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം, രാജ്യം വിട്ട് പോകരുത്, അന്വേഷണത്തെ സ്വാധീനിക്കരുത് തുടങ്ങിയ വ്യവസ്ഥകളിലാണ് ജാമ്യം നല്‍കിയത്. അതേസമയം ചോദ്യപേപ്പറില്‍ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസില്‍ കഴിഞ്ഞ വര്‍ഷമാണ് ശിക്ഷ വിധിച്ചത്.കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടാം പ്രതി സജില്‍, മൂന്നാം പ്രതി നാസര്‍, അഞ്ചാം പ്രതി നജീബ് എന്നിവര്‍ക്കെതിരെ ഭീകരപ്രവര്‍ത്തനം ഉള്‍പ്പെടെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞിരുന്നു.



