കേരളത്തിനായി ആദ്യ സ്വര്‍ണമുയർത്തി സുഫ്‌ന ജാസ്മിൻ. 38-ാം ദേശീയ ഗെയിംസില്‍ കേരളത്തിന് ആദ്യ സ്വര്‍ണം. വനിതകളുടെ ഭാരോദ്വഹനം 45 കിലോഗ്രാം വിഭാഗത്തില്‍ ആദ്യ സ്വര്‍ണം പി.എസ്. സുഫ്‌ന ജാസ്മിനാണ് കേരളത്തിനു വേണ്ടി കരസ്ഥമാക്കിയത്. ഇതോടെ കേരളം ഒരു സ്വര്‍ണവും രണ്ടു വെങ്കലവും ഉള്‍പ്പെടെ മൂന്നു മെഡലുകള്‍ കരസ്ഥമാക്കി.
തൃശൂർ വേലുപാടം സ്വദേശിയാണ് സുഫ്‌ന. സർവകലാശാല മത്സരങ്ങളിൽ ദേശീയ റെക്കോർഡിന് ഉടമയായ താരം കൂടിയാണ്. നാടകീയ രംഗങ്ങളാണ് സുഫ്‌നയുടെ മത്സരത്തിനിടെ അരങ്ങേറിയത്. മത്സരത്തിന് മുൻപുള്ള ഭാരപരിശോധനയിൽ സുഫ്‌നയ്‌ക്ക് ഭാരം 150 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുടിമുറിച്ച് ഭാരം കുറച്ച ശേഷമാണ് സുഫ്‌നയെ മത്സരിക്കാൻ അനുവദിച്ചത്.
200 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിലും 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലുമായി സജൻ പ്രകാശിന് വെങ്കല നേട്ടം. ഒരു മിനിറ്റ് 53.73 സെക്കൻഡിലാണ് സജൻ 200 മീറ്റർ ഫ്രീസ്റ്റൈൽ മത്സരം പൂർത്തിയാക്കിയത്. അതേസമയം, മഹാരാഷ്ട്രയ്‌ക്കെതിരെ നേരിട്ട തോൽവിയിൽ നിന്നും വിജയ പാതയിലേക്ക് തിരികെ എത്തിയിരിക്കുകയാണ് കേരളം പുരുഷ റഗ്ബി ടീം. 19-12 നാണ് കേരളം ഉത്തരാഖണ്ഡിനെ പരാജയപ്പെടുത്തിയത്. പശ്ചിമ ബംഗാളിനെതിരെ വനിത വോളിബോൾ ടീമും വിജയിച്ചു.