അമേരിക്കയിൽ വീണ്ടും വിമാനാപകടം. ലിയർജെറ്റ് 55 എയർക്രാഫ്റ്റാണ് തകർന്നു വീണത്. ആറ് യാത്രക്കാരുമായി പുറപ്പെട്ട ചെറുവിമാനം യുഎസ് നഗരമായ ഫിലാഡെൽഫിയയിൽ തകർന്നുവീഴുകയായിരുന്നു. വിമാനം ജനവാസമേഖലയിലാണ് പതിച്ചത്. ഇതോടെ വീടുകൾക്ക് തീപിടിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രാദേശിക സമയം വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെ റൂസ് വെൽറ്റ് ഷോപ്പിംഗ് മാളിനു സമീപമാണ് പതിച്ചത്.
വടക്കുകിഴക്കൻ ഫിലാഡെൽഫിയ എയർപോർട്ടിൽ നിന്ന് മസൂറിയിലെ സ്പ്രിംഗ്ഫീൽഡ്-ബ്രാൻസൺ നാഷണൽ എയർപോർട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. ടേക്ക് ഓഫ് ചെയ്ത എയർപോർട്ടിൽ നിന്ന് വെറും അഞ്ച് കിലോമീറ്റർ മാറിയാണ് അപകടം സംഭവിച്ചത്. ജനവാസമേഖലയായതിനാൽ നിരവധി വീടുകൾക്ക് തീപ്പിടിക്കുകയും വാഹനങ്ങൾ കത്തി നശിക്കുകയും ചെയ്തു.

അതേസമയം, ജനുവരി 30ന് വാഷിങ്ടൺ വിമാനത്താവളത്തിന് സമീപം യാത്ര വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 67 പേർ മരിച്ചിരുന്നു.60 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഹെലികോപ്‌ടറില്‍ മൂന്ന് സൈനികർ ഉണ്ടായിരുന്നു. മരിച്ചവരിൽ 14 ഫിഗർ സ്കേറ്റിംഗ് താരങ്ങളും ഉൾപ്പെട്ടതായാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഒബാമയേയും ബൈഡനെയും ട്രംപ് വിമർശിച്ചു. പൗരന്മാരുടെ സുരക്ഷയ്ക്ക് പകരം നയങ്ങള്‍ക്കാണ് ഒബാമയെയും ബൈഡനും ‘മുൻഗണന’ നൽകിയതെന്ന് ട്രംപ് പറഞ്ഞു.



