മദ്യാപാനികളെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല; ബെവ്‌കോ ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടണമെന്ന ആവശ്യവുമായി റെയിൽവേ

യാത്രക്കാർ മദ്യപിച്ച് ട്രെയിനുകളിൽ കയറുന്നത് അക്രമത്തിന് കാരണമാകുന്നു എന്നും ഇത് തടയാൻ ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകൾ അടച്ചുപൂട്ടണമെന്നും വിചിത്രമായ ആവശ്യം ഉന്നയിച്ച് റെയിൽവേ. തിരുവനന്തപുരം മുതൽ തൃശൂർ വരെ അധികാരപരിധിയിലുള്ള റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷനിൽ…

യാത്രക്കാർ മദ്യപിച്ച് ട്രെയിനുകളിൽ കയറുന്നത് അക്രമത്തിന് കാരണമാകുന്നു എന്നും ഇത് തടയാൻ ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകൾ അടച്ചുപൂട്ടണമെന്നും വിചിത്രമായ ആവശ്യം ഉന്നയിച്ച് റെയിൽവേ. തിരുവനന്തപുരം മുതൽ തൃശൂർ വരെ അധികാരപരിധിയിലുള്ള റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷനിൽ നിന്നാണ് ഈ ആവശ്യം ഉന്നയിച്ച് ബവ്‌കോയ്ക്ക് കത്ത് അയച്ചത്. സ്റ്റേഷനുകളുടെ 500 മീറ്റർ പരിധിയിൽ നിന്ന് ബവ്‌കോ ഔട്ട്‌ലെറ്റുകൾ മാറ്റണമെന്നാണ് റെയിൽവേയുടെ ആവശ്യം.

കേരള എക്‌സ്‌പ്രസിന്റെ ജനറൽ കമ്പാർട്ടുമെന്റിൽ നിന്ന് ഒരു യുവതിയെ തള്ളിയിട്ട സംഭവത്തിൽ ആണ് ബവ്‌കോ ഔട്ട്‌ലെറ്റുകളെ റെയിൽവേ ഉത്തരവാദികളാക്കുന്നത്. നവംബർ 2 ന് വർക്കലയിലാണ് സംഭവം. കുറ്റാരോപിതനായ യാത്രക്കാരൻ കോട്ടയത്ത് നിന്ന് ട്രെയിനിൽ കയറിയത് മദ്യപിച്ചാണെന്ന് കണ്ടെത്തിയിരുന്നു. റെയിൽവേ സ്റ്റേഷനുകൾക്ക് സമീപം പ്രവർത്തിക്കുന്ന ബവ്‌കോ ഔട്ട്‌ലെറ്റുകളാണ് ഇത്തരം സാഹചര്യങ്ങൾക്ക് കാരണമാകുന്നതെന്ന നിഗമനമാണ് റെയിൽവേ കൈക്കൊണ്ടത്.

കേരളത്തിൽ നിരവധി റെയിൽവേ സ്റ്റേഷനുകൾക്ക് സമീപം ബാറുകൾ പ്രവർത്തിക്കുന്ന സാഹചര്യം നിലനിൽക്കെ ആണ് റെയിൽവേ ബവ്‌കോയുടെ കാര്യത്തിൽ മാത്രം ഈ നിർദ്ദേശം വയ്ക്കുന്നത്. ഇതിനിടയിൽ, തൃശൂർ മുളങ്കുന്നത്തുകാവിലെ ബവ്‌കോ ഔട്ട്‌ലെറ്റിലേക്ക് ആളുകൾ പ്ലാറ്റ്‌ഫോം മുറിച്ചുകടക്കുന്നുണ്ടെന്നും റെയിൽവേ സ്റ്റേഷൻ പരിസരത്ത് അവർ മദ്യപിക്കുന്നുണ്ടെന്നും വ്യക്തമാക്കി തൃശൂർ ആർപിഎഫ് ബവ്‌കോയ്ക്ക് മറ്റൊരു കത്ത് അയച്ചിരുന്നു.

അതേസമയം പുതുവത്സരാഘോഷങ്ങൾ കണക്കിലെടുത്ത്, സംസ്ഥാനത്തെ ബാറുകൾ, ബിയർ പാർലറുകൾ, വൈൻ പാർലറുകൾ എന്നിവ ബുധനാഴ്ച അർദ്ധരാത്രി വരെ തുറന്നിരിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഓരോ പ്രദേശത്തെയും ക്രമസമാധാന സ്ഥിതിയെ അടിസ്ഥാനമാക്കി പ്രവർത്തന സമയം വർദ്ധിപ്പിക്കണമെന്ന് ആയിരുന്നു ഉത്തരവിൽ പറഞ്ഞത്. കഴിഞ്ഞ വർഷവും പുതുവത്സരാഘോഷത്തിൽ ബാറുകളുടെ സമയം നീട്ടിയിരുന്നു.

Leave a Reply