തിരുവനന്തപുരത്ത് നാല് വയസുകാരിയുടെ സ്വകാര്യ ഭാഗത്ത് അധ്യാപിക മുറിവേൽപ്പിച്ചു. മര്‍ദന വിവരം പുറത്തുപറയരുതെന്ന് അധ്യാപിക ഭീഷണിപ്പെടുത്തിയെന്ന് കുഞ്ഞു പറഞ്ഞതായി കുടുംബം പൊലീസിന് കൊടുത്ത പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. കുഞ്ഞ് നടക്കാന്‍ ബുദ്ധിമുട്ടുന്നതായി ശ്രദ്ധിച്ച വീട്ടുകാര്‍ കുഞ്ഞിന് സ്വകാര്യ ഭാഗത്ത് കടുത്ത വേദനയും നീറ്റലുമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കുട്ടിയോട് വിവരം ചോദിച്ചപ്പോഴാണ് ടീച്ചര്‍ ചെയ്തതാണെന്ന് കുട്ടി തുറന്നു പറഞ്ഞത്. സ്കൂള്‍ അധികൃതരെ വിളിച്ച് ഈ വിവരം പറഞ്ഞപ്പോള്‍ അവര്‍ തങ്ങളോട് മാപ്പുപറഞ്ഞെന്നും ,അധ്യാപികയെ മാറ്റാമെന്ന് ഉറപ്പുപറഞ്ഞെന്നും കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
കുഞ്ഞ് എല്‍ കെ ജിയിലാണ് പഠിക്കുന്നത്. അതേസമയം വീട്ടുകാര്‍ സ്കൂള്‍ അധികൃതരോട് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സ്കൂള്‍ മാനേജ്മെന്റ് അധ്യാപികയോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ താന്‍ കുഞ്ഞിനെ ഉപദ്രവിച്ചില്ലെന്ന വാദത്തില്‍ അധ്യാപിക ഉറച്ചുനിന്നു. പിന്നീട് സ്കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ശക്തമായ തെളിവുകള്‍ മാനേജ്മെന്റിന് ലഭിക്കുന്നത്.



