അമേരിക്കയിൽ നിർമിക്കൂ, ഇല്ലെങ്കിൽ താരിഫ് കുറേ അടയ്ക്കേണ്ടി വരും ഉത്പാദകരംഗത്തെ ആഗോളപ്രമുഖര്‍ക്ക് മുന്നറിയിപ്പുമായി യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്വിറ്റ്സർലാൻഡിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്.
ഉത്പന്നങ്ങള്‍ യു.എസ്സില്‍ നിര്‍മ്മിക്കണമെന്നും അല്ലെങ്കില്‍ ഉയര്‍ന്ന നികുതി അടയ്ക്കേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്കി. നികുതിയിളവ്, വ്യവസായ നിയന്ത്രണങ്ങളില്‍ ഇളവ്, അനധികൃത കുടിയേറ്റം തുടങ്ങിയ വിവിധ പദ്ധതികളെ കുറിച്ചാണ് ട്രംപ് പ്രസംഗത്തില്‍ പരാമര്‍ശിച്ചത്.

നിങ്ങള്‍ അമേരിക്കയിലേക്ക് വന്ന് നിങ്ങളുടെ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കൂ. ഞങ്ങള്‍ നിങ്ങള്‍ക്ക് ഭൂമിയിലെ മറ്റേതൊരു രാജ്യവും നല്‍കാത്ത ഏറ്റവും കുറഞ്ഞ നികുതിയിളവ് നല്‍കാം. പക്ഷേ, നിങ്ങള്‍ യു.എസ്.യില്‍ ഉത്പാദനം ആരംഭിക്കാന്‍ തയ്യാറല്ലെങ്കില്‍, അത് നിങ്ങളുടെ ഇഷ്ടം. പക്ഷേ അതിനോട് അനുബന്ധമായുണ്ടാകുന്ന തീരുവ നിങ്ങള്‍ അടയ്ക്കേണ്ടിവരും, ട്രംപ് പറഞ്ഞു.
ലോകമെമ്പാടും, ഭക്ഷ്യവില വൻ തോതിലാണ് ഉയർന്നിരിക്കുന്നത്. അമേരിക്കയിലെ പണപ്പെരുപ്പം നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചതായും ട്രംപ് ചൂണ്ടിക്കാട്ടി. ലോകത്തിൽ ഏറ്റവുമധികം എണ്ണയും വാതകവുമുള്ളത് അമേരിക്കയിലാണ്, അത് താൻ ഉപയോഗിക്കാൻ പോവുകയാണ്. അതുവഴി എല്ലാ സാധനങ്ങളുടേയും സേവനങ്ങളുടെയും ചെലവ് കുറയും. തൽഫലമായി ലോകത്തിലെ ഉത്പാദകശക്തിയായി അമേരിക്ക മാറുമെന്നും ട്രംപ് പറഞ്ഞു.



