ബി എ ക്ക് തുല്യമായ ആറാം സെമസ്റ്റർ പരീക്ഷ എഴുതാതെ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം അർഷോയ്ക്ക് പി ജി കോഴ്സിലേക്ക് അഡ്മിഷൻ നൽകിയതിൽ വലിയ പരാതികളാണ് ഉയർന്നിരിക്കുന്നത്. ബിരുദത്തിനുവേണ്ട ആറാം സെമസ്റ്റർ പാസാകാതെ പിജിക്ക് തത്തുല്യമായ ഏഴാം സെമെസ്റ്ററിനാണ് എസ്.എഫ്.ഐ നേതാവിന് പ്രവേശനം നൽകിയത് എന്നാണ് ആരോപണം വന്നിരിക്കുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവർണർ, എം.ജി സർവകലാശാല വി.സി, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നിവേദനം നൽകി. സർക്കാർ നിയന്ത്രണത്തിലുള്ള ആട്ടോണമസ് കോളേജായ എറണാകുളം മഹാരാജാസിലെ അഞ്ചുവർഷ ആർക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്സിലാണ് ആർഷോ പ്രവേശനം നേടിയത്.
അഞ്ചും ആറും സെമസ്റ്റർ പരീക്ഷ എഴുതുന്നതിന് 75 ശതമാനം ഹാജർ വേണ൦, ആ നിലക്ക് ഹാജർ 10 ശതമാനം മാത്രമുള്ള ആർഷോ ആറാം സെമസ്റ്ററിലാണ് പ്രവേശനം നേടിയത്. ആറാം സെമസ്റ്റർ പരീക്ഷപോലും എഴുതാത്ത ആർഷോയ്ക്ക് പ്രിൻസിപ്പലിന്റെ നിർദേശപ്രകാരം ഇന്റഗ്രേറ്റഡ് പി.ജി ക്ലാസിൽ പ്രവേശനം നൽകിയിരുക്കുന്നത് എന്നാണ് പരാതി.



