ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ മൃതദേഹം ലോറിക്കുള്ളിൽ കണ്ടെത്തിയതോടെ വൈകാരികമായി പ്രതികരിച്ച ലോറി ഉടമ മനാഫിന്റെ വാക്കുകൾ കേൾക്കുന്നവരുടെയെല്ലാം ഉള്ള് പൊള്ളിച്ചു. ഇപ്പോൾ മനാഫ് എന്ന മുനഷ്യസ്നേഹിയെക്കുറിച്ച് ഗാനരചയിതാവ് മനു മഞ്ജിത് പങ്കുവച്ച സമൂഹമാധ്യമ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അങ്ങനെ ഗംഗാവലി പുഴയിൽ ഇടാൻ ഉദ്ദേശിച്ചിട്ടില്ല അവനെ. തോൽക്കാനുള്ള മനസ്സില്ല എന്തായാലും അവനെയും കൊണ്ടേ പോവുള്ളൂ.
അത് ഞാൻ പറഞ്ഞിരുന്നു. ആ വാക്ക് ഞാൻ അവന്റെ അമ്മയ്ക്ക് പാലിച്ചു കൊടുത്തിരിക്കുകയാണ്. ഇത്രയും പറഞ്ഞൊപ്പിക്കുമ്പോഴേക്കും എത്രയോ വട്ടം അയാളുടെ തൊണ്ടയിടറിയിരുന്നു. ചങ്കു പൊട്ടിയാണ് വാക്കുകൾ പലതും പുറത്തു വീണത്. പല മരണവീടുകളിലും മൃതദേഹം സംസ്കരിക്കാൻ എടുത്തു കഴിഞ്ഞാൽ സ്വന്തം ജീവിതത്തിലേക്കും വീട്ടു വിശേഷങ്ങളിലേക്കും നേരമ്പോക്കുകളിലേക്കുമൊക്കെ മടങ്ങിപ്പോകുന്ന കാഴ്ചകൾ പതിവായ ഇക്കാലത്ത് മരിച്ചെന്നുറപ്പിച്ച ഒരാളെ കണ്ടെത്താൻ വേണ്ടി ഇങ്ങനെ സമരം ചെയ്ത് ഒരാൾ!
അസാധാരാണമാവണം അയാളുടെ കഴിഞ്ഞ രണ്ടു രണ്ടര മാസക്കാലം. ഇത്രയും കാലം തന്റെ ആഴങ്ങളിലേക്ക് ഇറങ്ങാൻ ഒരുത്തനെയും അനുവദിക്കാതെ രൗദ്രഭാവം പൂണ്ടൊഴുകിയ പുഴയും ഒടുവിൽ തോറ്റു കൊടുക്കാൻ തീരുമാനിച്ചത് മനാഫെന്ന ഈ കൂട്ടുകാരന്റെ മനസ്സുറപ്പിനു മുൻപിലാവും. ഒരുപാട് സുമനസ്സുകളുടെയും ഒരു നാടിന്റെയും പ്രാർഥനയോടൊപ്പം അർജുന് ആദരാഞ്ജലികൾ എന്നാണ് മനു മൻജിത് കുറിച്ചത്.



